റിയാദ്: പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൗദി അറേബ്യ. ഇറാന് ഉയര്‍ത്തുന്ന ഭീഷണി രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. മെയ് 30ന് മക്കയില്‍ ചേരുന്ന അടിയന്തിര ജി.സി.സി യോഗം ഇറാനുയര്‍ത്തുന്ന ഭീഷണി ചര്‍ച്ച ചെയ്യും.
ഞായറാഴ്ച പുലര്‍ച്ചെ 1.30ന് റിയാദ് വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രസ്താവന. എണ്ണമറ്റ അക്രമങ്ങളാണ് ഇറാന് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് മേഖലയെ അസ്ഥിരമാക്കുന്നു. യുദ്ധം സൃഷ്ടിക്കാനാണ് ശ്രമം. അത് സൗദി ആഗ്രഹിക്കുന്നില്ല. പക്ഷേ, അടിച്ചാല്‍ തിരിച്ചടിക്കും. യുദ്ധം ഒഴിവാക്കാൻ വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാൻ യുദ്ധം തെരഞ്ഞെടുത്താല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ഇറാന് യുക്തി കാണിക്കണം. മണ്ടത്തരം കാണിക്കരുത്.
മേഖലയെ അസ്ഥിരപ്പെടുത്തരുത്. അത് തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചിറങ്ങണമെന്നും ആദിൽ ജുബൈർ പറഞ്ഞു. മെയ് 30 ന് മക്കയില്‍ ജി.സി സി കൂട്ടായ്മയുടെ അടിയന്തിര ഉച്ചകോടി ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇറാന് വിഷയം വിശദമായി സൗദി അവതരിപ്പിക്കും. ദുബൈ തീരത്ത് സൗദിയുടെ ടാങ്കറുകൾ അക്രമിക്കപ്പെടുകയും അരാംകോ എണ്ണവിതരണ പൈപ്പുകൾ ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര ജി.സി.സി ഉച്ചകോടി.