ജിദ്ദ :പശ്ചിമേഷ്യയിൽ അസമാധാനം രൂക്ഷമായ സാഹചര്യത്തിൽ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടികൾക്ക് മക്കയിൽ നാളെ തുടക്കമാവും. ജി.സി.സി, ഒ.ഐ .സി ഉച്ചകോടികളാണ് 30, 31തിയതികളിൽ സൗദിയുടെ നേതൃത്വത്തിൽ നടക്കുന്നത്. സമ്മേളനങ്ങളിൽ സംബന്ധിക്കാൻ രാഷ്ട്ര നേതാക്കൾ മക്കയിൽ എത്തിക്കൊണ്ടിരിക്കയാണ്. ഹറമിനോട് ചേർന്ന സഫ കൊട്ടാരത്തിലാണ് സൽമാൻ രാജാവ് അതിഥികളെ സ്വീകരിക്കുന്നത്. ഇറാൻ പിന്തുണയോടെ ഹൂതികൾ നിരന്തരമായി മേഖലയിൽ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് അടിയന്തര ജി.സി.സി ഉച്ചകോടി നാളെ ചേരുന്നത്. ഒ. ഐ .സിയുടെ ഇസ്ലാമിക ഉച്ചകോടി 31ന് മക്കയിൽ നടത്താൻ നേരത്തെ തീരുമാനിച്ചതായിരുന്നു. അതിനിടയിൽ ദുബൈ തീരത്തത് സൗദിയുടേതടക്കം എണ്ണക്കപ്പലുകൾക്ക് നേരെയും സൗദിയിൽ അരാംകോ എണ്ണക്കുഴലുകൾക്കു നേരെയും ആക്രമണങ്ങൾ നടന്ന സാഹചര്യത്തിലാണ് ജി.സി.സി ഉച്ചകോടി. അടിയന്തിര ജി.സി.സി ചേരാൻ തീരുമാനിച്ച ശേഷം മക്കയും ജിദ്ദയും ലക്ഷ്യമാക്കി യമൻ അതിർത്തിയിൽ നിന്ന് ഹൂതി ബാലിസ്റ്റിക് മിസൈൽ വന്നതും നജ്റാൻ, ജിസാൻ വിമാനത്താവളങ്ങൾക്ക് നേരെ സ്ഫോടകവസ്തു നിറച്ച ഡ്രോണുകൾ വന്നതും ഉച്ചകോടിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇറാൻ ഭീഷണി ആവർത്തിക്കുന്ന കാര്യം സൗദി അറേബ്യ ഉച്ചകോടിയിൽ അവതരിപ്പിക്കും. അതേ സമയം ഇറാനുമായി യുദ്ധത്തിന് തയാറല്ലെന്നും അടിച്ചാൽ തിരിച്ചടിക്കേണ്ടി വരുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്. ഒ.ഐ .സിയുടെ 14ാമത് ഉച്ചകോടിയാണ് വെള്ളിയാഴ്ച മക്കയിൽ നടക്കുക. സൗദി ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും. ‘മക്ക ഉച്ചകോടി, ഭാവിക്ക് വേണ്ടി കൈകോർത്ത്’ എന്ന തലക്കെട്ടിലാണ് സമ്മേളനം. ഒ.ഐ .സി അംഗരാജ്യങ്ങളിലെ ഭരണാധികാരികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്