ആയുധ കച്ചവടം :അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍

ബെയ്ജിംഗ്: തായ്‍വാനുമായി ആയുധങ്ങള്‍ കൈമാറുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍. ആയുധങ്ങള്‍ വില്‍ക്കാനുളള യുഎസിന്‍റെ പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികളെ ചൈനയില്‍ ബിസിനസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്.

തായ്‍വാന് ടാങ്കുകളും വ്യോമ പ്രതിരോധ മിസൈലുകളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളും വില്‍ക്കാനാണ് അമേരിക്കയുടെ തീരുമാനം. 2.2 ബില്യണ്‍ ഡോളര്‍ മൂല്യമുളള ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തയ്യാറാണ്. എന്നാല്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതാണ് തായ്‍വാനുമായുള്ള അമേരിക്കയുടെ ആയുധ ഇടപാടുകളെന്ന് ചൈനീസ് വിദേശ കാര്യ വകുപ്പ് പ്രതിനിധി ചൂണ്ടിക്കാട്ടി. ആയുധം കൈമാറാനുളള കരാറില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇടപാടിന്‍റെ ഭാഗമാകുന്ന കമ്പനികള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് ചൈന വ്യക്തമാക്കിയത്.

തായ്‌വാന്‍ ഇപ്പോഴും ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് അധികൃതരുടെ നിലപാട്. അതിനാല്‍ ഇത് ചൈനയുടെ ആഭ്യന്തര വിഷയത്തിലുളള ഇടപെടലാണെന്നാണ് ഷീ ജിങ്പിങ്  സര്‍ക്കാര്‍ പറയുന്നത്.