തിരുവനന്തപുരം: സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട. കോഴിക്കോടും തിരുവനന്തപുരത്തും ലക്ഷങ്ങളുടെ കള്ളനോട്ടുമായി അഞ്ചുപേര്‍ പിടിയില്‍. ആറ്റിങ്ങലില്‍ നിന്നാണ് 4 പേർ പിടിയിലായത്. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി. സംഭവത്തിലെ മുഖ്യപ്രതി ഫറോക്ക് സ്വദേശിയായ ഷമീര്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ആറ്റിങ്ങലില്‍ നിന്നാണ് പിടിയിലായത്.
ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് കണ്ടെത്തിയത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണിവ. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തി. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് ഫറോക്കിൽ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ട് പിടികൂടിയത്. കള്ളനോട്ട് കൈവശം വച്ച ഫറോക്ക് സ്വദേശിയായ റഷീദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.