കൂട്ടപ്പലായനം: കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

ന്യൂഡല്‍ഹി: അസംഘടിത മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷയും പാര്‍പ്പിട സൗകര്യങ്ങളുമൊരുക്കാത്തതാണ് അവരുടെ കൂട്ടപ്പലായനങ്ങള്‍ക്ക് കാരണമെന്നും ഇത് സാമൂഹ്യ അകലം പാലിച്ച് കോവിഡ് വ്യാപനം തടയാമെന്ന ലോക്ഡൗണിന്റെ ലക്ഷ്യത്തെ തന്നെ അപകടത്തിലാക്കുന്നതാണന്നും ചൂണ്ടിക്കാട്ടി പികെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു. ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാന അതിര്‍ത്ഥിയോട് ചേര്‍ന്നുള്ള ആനന്ദ് വിഹാര്‍ ബസ്സ് ടെര്‍മിനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. നിസ്സഹായരായ തൊഴിലാളികള്‍ പാലായനത്തിന് നിര്‍ബന്ധിക്കപ്പെട്ടിരിക്കയാണ്. കോവിഡിനെ തടയാന്‍ ലോക്ഡൗണ്‍ പോലുള്ള ശക്തമായ നടപടികള്‍ ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതിന്റെ പേരില്‍ നിസ്സഹായരായ തൊഴിലാളികള്‍  പാലായനം ചെയ്യാന്‍ നിര്‍ബന്ധിത രായാല്‍ ഗ്രാമങ്ങളിലേക്ക് രോഗവ്യാപനമുണ്ടാവും. ഇത് അതീവ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്നും എംപി കത്തില്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ബീഹാര്‍ സംസ്ഥാനങ്ങളിലേക്കുള്ള പാലായനം ഗ്രാമാന്തരങ്ങളിലേക്ക് വൈറസ് പടരാന്‍ ഇടയാക്കും. സംസ്ഥാന അതിര്‍ത്തികളില്‍തന്നെ  സഞ്ചാരികളെ ക്വാറന്റൈന്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.