വില വര്‍ധനവിനെതിരെ 870 സ്ഥാപനങ്ങളില്‍ പരിശോധന; 354 പേര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അബു ദാബി സാമ്പത്തിക കാര്യാലയം വിവിധ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി. വില വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുകയും നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തി ക്കൊണ്ടിരിക്കുന്നുണ്ട്. 354 പേര്‍ക്ക് ശാസനാ നോട്ടീസ് നല്‍കുകയുണ്ടായി. ഇതില്‍ ചില സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറക്കിയ സര്‍ക്കുലര്‍ 11ന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. പഴം,പച്ചക്കറി ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില വര്‍ധനക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അബുദാബിക്കുപുറമെ അല്‍ഐന്‍,അല്‍ ദഫ്‌റ എന്നിവിടങ്ങളിലും പരിശോധന നടത്തുകയുണ്ടായി. 607 ഭക്ഷണ ശാലകള്‍,22 ഇതര സ്ഥാപനങ്ങള്‍,20ഷോപ്പിംഗ് സെന്ററുകള്‍,152 സഞ്ചരിക്കുന്ന സ്ഥാപനങ്ങള്‍,69 ഫാര്‍മസികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുള്ള നിബന്ധനകള്‍ മുഴുവന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് അബുദാബി സാമ്പത്തി കകാര്യവിഭാഗം അണ്ടര്‍ സെക്രട്ടറി രാഷിദ് അബ്ദുല്‍കരീം അല്‍ബലൂഷി വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം സാമ്പത്തികകാര്യലയം പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് അദ്ദേഹം   കര്‍ശന നിര്‍ദ്ദേശം നല്‍കി.