സഊദിയില്‍ 171 കേസായി; പള്ളികളില്‍ നമസ്‌കാരം നിര്‍ത്തിവെച്ചു

    അഷ്‌റഫ് വേങ്ങാട്ട്
    റിയാദ്: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായി സഊദിയില്‍ പള്ളികളില്‍ വെച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം. ഇന്നു മുതല്‍ പള്ളികളില്‍ നിര്‍വഹിക്കുന്ന നമസ്‌കാരങ്ങളെല്ലാം വീട്ടില്‍ നടത്താന്‍ സഊദിയിലെ പരമോന്നത പണ്ഡിത സഭ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരവും ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധ ഹറമുകള്‍ക്ക് ഈ നിയമം ബാധകമല്ല. മഹാമാരികളുണ്ടാകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നത് പ്രവാചക ചര്യയില്‍ പെട്ടതാണെന്നിരിക്കെ ശരീഅത്തനുസരിച്ച് അനുവദനീയമാണെന്ന് പണ്ഡിത സഭ വ്യക്തമാക്കി. പള്ളികളില്‍ ബാങ്കുവിളി തുടരാനും നമസ്‌കാരം വീടുകളില്‍ നടത്താനുമാണ് നിര്‍ദേശം. രാജ്യത്തെ ആയിരക്കണക്കിന് പള്ളികളില്‍ ഇതോടെ നിയന്ത്രണമാകും. നേരത്തെ, കുവൈത്ത്, യുഎഇ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ക്രമാതീതമായി വര്‍ധിക്കുന്ന കോവിഡ് 19 നിയന്ത്രണ വിധേയമാക്കാനുള്ള പഴുതടച്ച നടപടികളാണ് സഊദി ഭരണകൂടം സ്വീകരിക്കുന്നത്.
    അതിനിടെ, ഇന്നലെ പുതുതായി 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 171 ആയി. കിഴക്കന്‍ പ്രവിശ്യ, റിയാദ് , ജിദ്ദ, മക്ക എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.