ദുബൈയിലെ മൊത്തവ്യാപാര കേന്ദ്രമായ അല്‍റാസ് മേഖല പൂര്‍ണമായും അടച്ചിട്ടു

    ദുബൈ: ദേര മാര്‍ക്കറ്റിലെ ഏറ്റവും തിരക്കുള്ള അല്‍റാസ് മേഖല പൂര്‍ണമായും അടച്ചിട്ടു. മാര്‍ച്ച് 31 മുതല്‍ രണ്ടാഴ്ചത്തേക്ക് ഈ പ്രദേശത്ത് ഒരു തരത്തിലുമുള്ള ഗതാഗതവും കാല്‍നടയാത്ര പോലും അനുവദിക്കില്ല. അല്‍റാസിലേക്കുള്ള പ്രധാന കവാടങ്ങളായ അല്‍ഖലീജ് റോഡ്, ബനിയാസ് റോഡ്, അല്‍മുസല്ല റോഡ് എന്നിവ അടച്ചിട്ടു. ഇതിന്റെ ഭാഗമായാണ് ഈ പ്രദേശത്തെ മൂന്ന് മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടത്. അല്‍റാസ്, പാംദേര, ബനിയാസ് എന്നീ ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല. അല്‍റാസ് ദുബൈ ക്രീക്കിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മര്‍മപ്രധാനമായ ബിസിനസ് കേന്ദ്രമാണ്. ദുബൈ മുനിസിപ്പാലിറ്റിയുടെ പഴയ ആസ്ഥാന ഓഫീസ് ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോള്‍ അത് മ്യൂസിയമാണ്. മുമ്പു ഇപ്പോഴും അല്‍റാസ് ദുബൈയിലെ മൊത്തവ്യാപാര കേന്ദ്രമാണ്. കപ്പലുകള്‍ വഴിയെത്തുന്ന ചരക്കുകള്‍ ദേര മാര്‍ക്കറ്റിലേക്കും പിന്നീട് രാജ്യത്തിന്റെ പല പ്രദേശങ്ങളിലേക്കും എത്തുന്നത് അല്‍റാസില്‍ നിന്നാണ്. സ്‌പൈസ് സൂക്ക്, പെര്‍ഫ്യും സൂക്ക്, ഗോള്‍ഡ് സൂക്ക് തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബൈയുടെ പരമ്പരാഗത വാണിജ്യ കേന്ദ്രമാണ്. ഏകദേശം 300 ലധികം റീട്ടെയില്‍ സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളും കൂടാതെ മൊത്ത സ്വര്‍ണ വ്യാപാരവും സ്ഥിതി ചെയ്യുന്ന ഗോള്‍ഡ് സൂക്ക് ഏരിയയും ഇതിലുള്‍പ്പെടും. ദുബൈയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്ര കൂടിയാണ് അല്‍റാസ്. ദുബൈയിലെ പെര്‍ഫ്യൂം സൂക്കും സ്‌പൈസ് സൂക്കും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. നൂറുകണക്കിന് റീട്ടെയില്‍ ഷോപ്പുകളുണ്ടിവിടെ. കൂടാതെ അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍, പൊടികള്‍ തുടങ്ങിയവയുടെ മൊത്തവ്യാപാര കേന്ദ്രം കൂടിയാണ്.