കോവിഡ് ലോകത്തെ അറിയിച്ച ഡോക്ടര്‍ക്കെതിരായ കേസ് ചൈന പിന്‍വലിച്ചു; ക്ഷമാപണവും നടത്തി

ഡോ ലീ വെന്‍ലിയാങ് ആശുപത്രി കിടക്കയില്‍

ബെയ്ജിങ്: കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചൈന താക്കീത് നല്‍കിയ ഡോക്ടര്‍ക്ക് മേല്‍ ചുമത്തിയ കുറ്റം ചൈനീസ് അധികാരികള്‍ പിന്‍വലിച്ചു. കൊറോണരോഗത്തെ കുറിച്ചും അതിന്റെ ഭവിഷ്യത്തിനെ കുറിച്ചും ചൈനീസ് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയ ഡോ ലീ വെന്‍ലിയാങ് അതേ രോഗം ബാധിച്ച് ഫെബ്രുവരിയില്‍ മരിച്ചിരുന്നു.
അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് വുഹാന്‍ പോലീസ് പിന്‍വലിച്ചെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അറിയിച്ചു. മാത്രവുമല്ല ഡോക്ടര്‍ ലീയുടെ കുടുംബത്തിനോട് ക്ഷമാപണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയ പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെക്കുകയായിരുന്നു. ലീയ്‌ക്കൊപ്പം വൈദ്യശാസ്ത്രം പഠിച്ചവരായിരുന്നു ആ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. ലീ ഉള്‍പ്പെടെ എട്ടു ഡോക്ടര്‍മാരാണ് കൊറോണ വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്. പ്രാദേശിക സീ ഫുഡ് മാര്‍ക്കറ്റില്‍നിന്നുള്ള ഏഴ് രോഗികള്‍ സാര്‍സിനു സമാനമായ രോഗത്തെ തുടര്‍ന്ന് തന്റെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ ഉണ്ടെന്നായിരുന്നു ലീയുടെ സന്ദേശം. അസുഖത്തിന് കാരണം കൊറോണ വൈറസാണെന്ന് പരിശോധനാ ഫലത്തില്‍നിന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും ലീ വ്യക്തമാക്കിയിരുന്നു. കൂടാതെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ലീ ഗ്രൂപ്പിലെ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചിരുന്നു.
തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ലീയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തില്‍നിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. തുടര്‍ന്ന് വ്യാജ വാര്‍ത്താ പ്രചരണ കുറ്റം ലീക്ക് മേല്‍ പോലീസ് ചുമത്തുകയായിരുന്നു