കൊറോണ ഭീതിയിലും പകല്‍കൊള്ള

കോട്ടയത്ത് എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളുടെയും മൊത്ത വിതരണ സ്ഥാപനത്തില്‍ പരിശോധന നടത്തുന്നു

കോട്ടയത്ത് അഞ്ച് രൂപയുടെ മാസ്‌കിന് 25 രൂപ

കോട്ടയം: കൊറോണ ഭീതിയിലും പകല്‍കൊള്ളയുമായി മാസ്‌ക് വില്‍പന കേന്ദ്രങ്ങള്‍. പത്തനംതിട്ട കോട്ടയം ജില്ലകളില്‍ മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും കിട്ടാക്കനിയായി. മെഡിക്കല്‍ സ്‌റ്റോറുകള്‍ ഇവയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വന്‍വില വാങ്ങുന്നതായി വ്യാപക പരാതി. ആഴ്ചകള്‍ക്ക് മുമ്പ് മൂന്നു രൂപയ്ക്കും അഞ്ച് രൂപയ്ക്കും വാങ്ങിയിരുന്ന മാസ്‌കുകള്‍ ഒന്നിന് ഇരുപത്തിയഞ്ച് രൂപയിലേറെയാണ് ഇപ്പേള്‍ പലകടകളിലും ഈടാക്കുന്നത്.  തോന്നിയതുപോലെ വിലകൂട്ടി വില്‍ക്കാന്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാസ്‌കുകളുടെ ചില്ലറ വില്‍പ്പനയാണ് നടക്കുന്നത്. പായ്ക്കറ്റ് മാസ്‌കുകള്‍ ഒരിടത്തും ലഭിക്കാനില്ല. പായ്ക്കറ്റുകളില്‍ വില രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇതില്‍ കൂടുതല്‍ വാങ്ങാന്‍ കഴിയാത്തതിനാലാണ് ചില്ലറ വില്‍പ്പന നടത്തുന്നതെന്നാണ് ആക്ഷേപം. കോട്ടയത്ത് പത്തു മാസ്‌കുകള്‍ ഒരു കടയില്‍നിന്ന്  20 രൂപയ്ക്ക് ലഭിച്ചപ്പോള്‍ മീറ്ററുകളുടെ വ്യാത്യാസത്തിലുള്ള മറ്റൊരു കട ഈടാക്കിയത് 250 രൂപ.  വില ചോദ്യംചെയ്താല്‍ ബില്ലും മാസ്‌കും തിരിച്ചുവാങ്ങുന്ന അവസ്ഥയും .ഇതു സംബന്ധിച്ച് പരാതികള്‍ വന്നതോടെ എഡിഎമ്മിന്റെ നേതൃത്വത്തില്‍ മൊത്തവിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
അഡീണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്റെയും കോട്ടയം തഹസില്‍ദാര്‍  പി.ജി. രാജേന്ദ്രബാബുവിന്റെയും നേതൃത്വത്തില്‍ കോട്ടയം നഗരത്തിലെയും മെഡിക്കല്‍ കോളേജ് പരിസരത്തെയും വ്യാപാര സ്ഥാപനങ്ങളില്‍ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തിയത്.
വില്‍പ്പന നികുതി ഇന്റലിജന്‍സ് വിഭാഗം, ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസ്, പൊലീസ് ഉേദ്യാഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കടകളിലെ സ്‌റ്റോക്കിലും ഇവ വില്‍ക്കുന്ന വിലയിലും അപാകത കണ്ടെത്തിയിട്ടുണ്ട്. വില്‍പ്പന നികുതി വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എ.ഡി.എം അറിയിച്ചു.