154 പേര്‍ക്ക് കൂടി രോഗബാധ; സഊദിയില്‍ 115 പേര്‍ക്ക് ശമനം

കോവിഡ് 19നെതിരായ മുന്‍കരുതലായി സുരക്ഷാ മാസ്‌ക് ധരിച്ച് റിയാദില്‍ സല്‍മാന്‍ രാജാവിന്റെ ചിത്രമുള്ള തഹ്‌ലിയ സ്ട്രീറ്റിലൂടെ നടക്കുന്ന സഊദി പൗരന്‍ (ചിത്രം: എഎഫ്പി)

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് 19 ബാധയേറ്റ 115 പേര്‍ക്ക് രോഗശമനമുണ്ടായെന്നും 154 പേര്‍ക്ക് കൂടി ഇന്ന് രോഗനിര്‍ണയം നടത്തിയതായും സഊദി ആരോഗ്യ മന്ത്രാലയം. ഇതോടെ, സഊദിയില്‍ 1,453 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ഇവരില്‍ 16 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും നിലവില്‍ ക്വാറന്റീനില്‍ കഴിയുന്നവരുമാണ്. 138 പേര്‍ വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. മക്കയില്‍ 40 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ദമ്മാം 34, റിയാദ് 22, മദീന 22, ജിദ്ദ 9, ഹൊഫുഫ് 6, അല്‍ഖോബാര്‍ 6, ഖത്തീഫ് 5, തായിഫ് 2, യാന്‍ബു, ബുറൈദ, അല്‍റാസ്, ഖമീസ് മുശൈത്ത്, ദഹ്‌റാന്‍, സാംത്ത, ദവാദ്മി, തബൂക്ക് എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതും രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും ശുഭവാര്‍ത്തായാണെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതിന്റെ ശുഭസൂചനകള്‍ വന്നു തുടങ്ങിയതായാണ് വാര്‍ത്ത.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരാഴ്ച മുന്‍പേ തുടങ്ങിയ കര്‍ഫ്യൂ ജിദ്ദയില്‍ ഇന്നലെ മുതല്‍ വൈകുന്നേരം മൂന്നു മുതല്‍ രാവിലെ ആറു വരെയാക്കിയിരുന്നു. മദീനയില്‍ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ചിലേടങ്ങളില്‍ കര്‍ഫ്യൂ സമയം നീട്ടിയത്. മറ്റു നഗരങ്ങളില്‍ നിലവിലുള്ള സമയം രാത്രി 7 മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ എന്നത് തുടരും. ഏതെങ്കിലും പ്രവിശ്യകളില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതത് ഗവര്‍ണറേറ്റുകള്‍ക്ക് അധികാരം നല്‍കിയിരുന്നു. കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമാക്കുന്നതോടൊപ്പം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചു വരികയാണ് അധികൃതര്‍.
രാജകല്‍പനയുടെ ഭാഗമായ കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ പിടിയിലായാല്‍ 10,000 റിയാലും രണ്ടാം തവണ 20,000 റിയാലും മൂന്നാം തവണ 20 ദിവസത്തെ തടവുമാണ് ശിക്ഷ. സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശനമായ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.