കോവിഡ് 19 പടരാതിരിക്കാന്‍ ഇന്ത്യന്‍ സമൂഹം കനത്ത ജാഗ്രത പുലര്‍ത്തണം: കോണ്‍സുല്‍ ജനറല്‍

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍

ദുബൈ: കോവിഡ് 19 പടരാതിരിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹം കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ആവശ്യപ്പെട്ടു. യുഎഇ അധികൃതര്‍ നല്‍കുന്ന നിര്‍ദേശം പാലിച്ച് പരമാവധി താമസയിടങ്ങളില്‍ തന്നെ തുടരാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. ലേബര്‍ ക്യാമ്പില്‍ ഒരേ മുറിയില്‍ കഴിയുന്നവര്‍ സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി മറ്റ് മുറികളിലും സ്ഥലങ്ങളിലും പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് വലിയ പിഴയും ശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് പ്രവാസികള്‍ മനസ്സിലാക്കണം.
തിങ്കളാഴ്ച വരെ 19 ഇന്ത്യക്കാര്‍ക്കാണ് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടു പേര്‍ രോഗ വിമുക്തി നേടിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സഹായത്തിനായി ആരോഗ്യ മന്ത്രാലയത്തിന്റെ നമ്പറുകള്‍ക്ക് പുറമെ കോണ്‍സുലേറ്റിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകളിലും ബന്ധപ്പെടാം. കോണ്‍സുലേറ്റിന്റെ വിസ, പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാണെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ മാത്രം അവ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ ശ്രദ്ധിക്കണം. രോഗബാധ സംശയിക്കുന്നവര്‍ക്ക് സാമൂഹിക സംഘടനകള്‍ വഴിയും സാമൂഹിക പ്രവര്‍ത്തകര്‍ വഴിയും കോണ്‍സുലേറ്റിനെ ബന്ധപ്പെടാം. നസീര്‍ വാടാനപ്പള്ളിയെ പോലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് അടിയന്തര പരിശോധനയും സഹായവുമെത്തിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പക്ഷെ, സാമൂഹിക പ്രവര്‍ത്തകരും സുരക്ഷാ മുന്‍കരുതലുകളെടുത്ത് മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കാവൂവെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.