മഹാരാഷ്ട്ര: മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ആരോഗ്യ മന്ത്രി

മുംബൈയിലെ ചത്രപതി ശിവജി ടെര്‍മിനലില്‍ സ്വദേശത്തേക്കുള്ളതീവണ്ടി കയറാനായി എത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപെ.
ഇന്നലെ 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി ഉയര്‍ന്നു. രോഗം സ്ഥികീരിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി പൊതു ഗതാഗതസംവിധാനം ഒഴിവാക്കാന്‍ പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശ യാത്ര നടത്തിയവരാണ്.
മൂന്നു പേര്‍ രോഗം ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരുമാണ്. കോവിഡ് പുതുതായിസ്ഥിരീകരിച്ചവരില്‍ 10 പേര്‍ മുംബൈയിലും ഒരാള്‍ പൂനെയിലുമാണ്. 63 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 13-14 പേര്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. മറ്റുള്ളവരെല്ലാം വിദേശത്തു നിന്നും എത്തിയവരാണെന്നും തോപെ അറിയിച്ചു. പൊതു ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ പൂര്‍ണമായും അടച്ചിടുന്നത് ഉള്‍പ്പെടെ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യകാര്യങ്ങള്‍ക്കായി മാത്രം മുംബൈ സബര്‍ബന്‍ തീവണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കോവിഡ് രോഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് നമ്മള്‍ ഉള്ളത. സംസ്ഥാനം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ജനം സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 7000 ക്വറന്റൈന്‍ ബെഡുകള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.