മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചിടണം; എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കണം

മാര്‍ഗ നിര്‍ദേശങ്ങളുമായി ഉമ്മന്‍ ചാണ്ടിയുടെ കത്ത്‌

കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടി കത്തയച്ചു. ബിവറേജസ് കോര്‍പറേഷനിലേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യ ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കത്തിലുണ്ട്. ഇതടക്കം ഏഴിന നിര്‍ദ്ദേശങ്ങളാണ് ഉമ്മന്‍ ചാണ്ടി മുന്നോട്ടു വച്ചത്. കാര്‍ഷിക കടങ്ങള്‍ക്ക് അടക്കം മൊറട്ടോറിയം അനുവദിക്കണം. ജപ്തി നടപടികള്‍ നിര്‍ത്തി വക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നു.
സാധാരണക്കാര്‍ക്ക് അതു വലിയ ആശ്വാസമാകുകയും ചെയ്യും. എട്ട്, ഒമ്പത് ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദ് ചെയ്യണം. കൊവിഡ്19 സാമ്പത്തിക രംഗം പാടെ തകര്‍ത്തിരിക്കുകയാണ്. തൊഴില്‍ നഷ്ടം, വ്യാപാര രംഗത്തെ മാന്ദ്യം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നല്‍കണം.
മുഖ്യമന്ത്രി അടിന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച്  ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കുകയും വേണം. വീടുകളിലും ആസ്പത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതിന് വേണ്ട നിര്‍ദ്ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കണം. ക്ഷേമനിധി പെന്‍ഷനുകളും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ്, കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശിക നല്‍കുക, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യതയുള്ള ഫണ്ടുകള്‍ കുടിശ്ശിക സഹിതം കൊടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ സാമ്പത്തിക രംഗത്തെ മരവിപ്പ് ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. ഇറാനിലുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.