സഊദിയില്‍ 1,203 പേര്‍ക്ക് രോഗ ബാധ; മരണം നാലായി

വ്യക്തിശുചിത്വ നിര്‍ദേശമുള്ള ഒരു ബാനര്‍. റിയാദിലെ ഒരു സ്ട്രീറ്റില്‍ നിന്ന് (ചിത്രം: റോയിട്ടേഴ്‌സ്)

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് 19 വൈറസ് ബാധയേറ്റ് സഊദിയില്‍ മരണം നാലായി. ഇന്നലെ റിയാദിലാണ് സഊദി പൗരന്റെ മരണം റിപ്പോര്‍ട്ട് ചെയ്തത്. 99 പേര്‍ക്ക് ഇന്നലെ സ്ഥിരീകരിച്ചതോടെ സഊദിയില്‍ 1,203 പേര്‍ക്ക് രോഗം ബാധിച്ചു. ഇവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 89 പേര്‍ക്ക് സമൂഹ വ്യാപനം വഴിയാണ് രോഗ ബാധയേറ്റത്. റിയാദിലാണ് 41 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ജിദ്ദയില്‍ 18, മക്ക 12, ഖത്തീഫ് 12, മദീന 6, തബൂക്ക് 3, ഖമീസ് മുശൈത്ത് 3, അബഹ 1, ഹൊഫൂഫ് 1, അല്‍ഖോബാര്‍ 1, സിഹാത്ത് 1 എന്നിവിടങ്ങളിലാണ് രോഗ ബാധ.
കൊറോണയുടെ വ്യാപനം തടയാന്‍ അതിതീവ്ര യത്‌നത്തിലാണ് സഊദി ഭരണകൂടം. രാജ്യത്തെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഭാഗികമായി ലോക്ക് ഡൗണിലായിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന കര്‍ഫ്യൂവില്‍ റിയാദ്, മക്ക, മദീന തുടങ്ങിയ നഗരങ്ങളില്‍ സമയക്രമം മാറ്റിയിരുന്നു. ഇന്നലെ മുതല്‍ മദീനയില്‍ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറിടങ്ങളിലാണ് സമ്പൂര്‍ണ അടച്ചിടല്‍ നടത്താന്‍ മദീന ഗവര്‍ണറേറ്റ് തീരുമാനിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ഫ്യൂ സമയം നീട്ടിയത്.
ജിദ്ദയടക്കം മറ്റു നഗരങ്ങളില്‍ നിലവിലുള്ള സമയം രാത്രി 7 മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ എന്നുള്ളത് തുടരും. ഏതെങ്കിലും പ്രവിശ്യകളില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതത് ഗവര്‍ണറേറ്റുകള്‍ക്ക് അധികാരം നല്‍കിയിരുന്നു. കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമാക്കുന്നതോടൊപ്പം, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണ് അധികൃതര്‍. ആദ്യ തവണ പിടിയിലായാല്‍ 10,000 റിയാലും രണ്ടാം തവണ 20,000 റിയാലും മൂന്നാം തവണ 20 ദിവസത്തെ തടവുമാണ് ശിക്ഷ. സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്വദേശികളും വിദേശികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സാമൂഹിക വ്യാപനത്തിന് വഴിവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ക്കും കര്‍ഫ്യൂവിനെതിരെയുള്ള പ്രതികരണങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ തടവും മൂന്ന് മില്യന്‍ റിയാല്‍ പിഴയുമാണ് ശിക്ഷ.