രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി: രാഹുല്‍

കോവിഡ് 19 സുനാമി പോലെയാണെന്നും രാജ്യത്തെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധി. ആറു മാസത്തിനുള്ളില്‍ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്നും വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കും രാജ്യം നേരിടേണ്ടി വരികയെന്നും ഇതിന്റെ യാതനകള്‍ അനുഭവിക്കേണ്ടി വരിക ജനങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. കോവിഡ് 19 രാജ്യത്തെ ബാധിച്ചതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഞാന്‍ നിങ്ങളോട് ഒരു കഥപറയാം. ആന്‍ഡമാന്‍ നിക്കോബാറില്‍ സുനാമി വരുന്നതിന് മുമ്പ് കടല്‍വെള്ളം ഉള്‍വലിഞ്ഞു. വെള്ളം വലിയ രീതിയില്‍ കുറഞ്ഞതോടെ തദ്ദേശവാസികള്‍ മീന്‍പിടിക്കാനായി കടലിലേക്കിറങ്ങി. ആ സമയത്താണ് വെള്ളം ക്രമാതീതമായി ഉയര്‍ന്നത്. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. അവര്‍ വിഡ്ഢികളെപ്പോലെ ചുറ്റിത്തിരിയുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണ അവര്‍ക്കില്ല. കൊ റോണ വൈറസ് എന്ന്പറയുന്നത് സുനാമി പോലെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോവിഡ് 19നെ പ്രതിരോധിക്കാന്‍ മാത്രമല്ല, വരാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചയെ നേരിടാനും ഇന്ത്യ തയ്യാറെടുക്കേണ്ടതുണ്ട്. ഞാനത് വീണ്ടും വീണ്ടും പറയുകയാണ്. ഇക്കാര്യം പറയുന്നതില്‍ എനിക്ക് ഖേദമുണ്ടെന്നും, പക്ഷേ അടുത്ത ആറുമാസത്തില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത കൊടിയ യാതനകളിലൂടെയാണ് ജനങ്ങള്‍ കടന്നുപോകേണ്ടി വരികയെന്നും  രാഹുല്‍  പറഞ്ഞു.
രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കോവിഡ് 19 വൈറസ് ഒരു വലിയ പ്രശ്‌നമാണ്. പ്രശ്‌നം അവഗണിക്കുന്നത് ഒരു പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.