മോദിക്ക് ഒന്നുമറിയില്ലെന്ന് രാഹുല്‍

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്ന രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തതായും അദ്ദേഹം ആരോപിച്ചു. 2008ല്‍ സമാനമായ സാമ്പത്തിക മാന്ദ്യം നേരിട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യു.പി.എ സര്‍ക്കാറിന്റെ നയം കാരണം രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നുണ്ടല്ലോ, ഓഹരി വിപണി തകര്‍ന്നടിയുകയാണ്. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയെ പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞു പാര്‍ലമെന്റിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
യെസ് ബാങ്ക് തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിനായി എസ്.ബി.ഐയുടെ പണം ഉപയോഗിക്കുകയാണ്. സാമ്പത്തിക ദുരന്തമാണ് ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ ഇനിയും മോശമായി മാറും ഇപ്പോള്‍ കാണുന്നത് സാമ്പത്തിക തകര്‍ച്ച സുനാമിയുടെ തുടക്കമാണെന്നും ഇതേ കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കാന്‍ പ്രധാനമന്ത്രി മോദിക്കോ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനോ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 മറികടക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. രാജ്യം പ്രതിസന്ധികളില്‍ ഉഴറുമ്പോള്‍ മോദി ഉറങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേ സമയം ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആശയം പോക്കറ്റിലിട്ട് സ്വന്തം ഭാവി നോക്കി അദ്ദേഹം പോയതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ആശയപരമായ പോരാട്ടമാണ്. ജ്യോതിരാദിത്യ സിന്ധ്യയെ തനിക്ക് കോളജ് കാലം തൊട്ട് അറിയാം, കോളജില്‍ തന്നോടൊപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹം സ്വന്തം രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ആശങ്കയില്‍ ആശയത്വം പോക്കറ്റിലിട്ട് ആര്‍.എസ്.എസിനൊപ്പം പോയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജ്യോതിരാദിത്യക്ക് അവിടേയും യാതൊരു ആദരവും കിട്ടാന്‍ പോകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒപ്പം സ്വന്തം മനസിനെ സംതൃപ്തിപ്പെടുത്താനുമാവില്ല.