നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സുരക്ഷാ മാസ്‌ക് ധരിച്ച് പിഞ്ചുകുഞ്ഞുമായി കണ്ണൂര്‍ നഗരത്തിലൂടെ നടന്നുനീങ്ങുന്ന സ്ത്രീ. കണ്ണൂര്‍ കാല്‍ടെക്‌സില്‍ നിന്നുള്ള ദൃശ്യം

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രവേശന വിലക്ക്‌

യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപന ഭീതി നിലനില്‍ക്കെ, നിയന്ത്രണങ്ങളും മുന്‍കരുതലും കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ആഗോള തലത്തില്‍ തന്നെ രോഗവ്യാപനം ശക്തിപ്പെടുകയും ഇന്ത്യയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 31 വരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ സമ്പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാടിക്കറ്റ് അനുവദിക്കരുതെന്ന് രാജ്യത്തെ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഇതിനു പുറമെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ചുരുങ്ങിയത് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും നിര്‍ദേശിച്ചിട്ടുണ്ട്. സ്വന്തം വീടുകളിലോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലോ ആസ്പത്രികളിലോ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദേശം. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. ആളുകള്‍ ഇടപടഴകുമ്പോള്‍ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിക്കാന്‍ ശ്രമിക്കണം. കൂടാതെ ഐ.ടി ഉള്‍പ്പെടെ സാധ്യമായ എല്ലാ മേഖലകളിലും വീടുകളിലിരുന്ന് തൊഴിലെടുക്കാന്‍ അവസരം ഒരുക്കണം. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ നിര്‍ദേശിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിനു പുറമെ സംസ്ഥാന സര്‍ക്കാറുകള്‍ സ്വന്തം നിലയിലും രോഗവ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘം ചേരുന്നത് വിലക്കിയും മാളുകളും തിയേറ്ററുകളും ജിംനേഷ്യങ്ങളും ക്ലബ്ബുകളും അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചികിത്സയിലുള്ളത് 114 പേര്‍
രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് 114 പേരാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. 119 പേരാണെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളുമുണ്ട്. രോഗമുക്തി നേടി ആസ്പത്രി വിട്ടവരും വൈറസ് ബാധയെതുടര്‍ന്ന് മരിച്ച രണ്ടുപേരും ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ 129 പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കേരളത്തിനു പുറമെ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ലഡാക്കിലും ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയിലും ആദ്യ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് 11 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലും നവി മുംബൈയിലുമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. 37 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.