യുഎയില്‍ പരക്കെ മഴ; റാക്കില്‍ തിമിര്‍ത്തു പെയ്തു

ദുബൈ ദേരയില്‍ മഴ പെയ്തപ്പോള്‍ -അന്‍സാര്‍ ചിറയിന്‍കീഴ്‌
അബുദാബിയില്‍ മഴ പെയ്തപ്പോള്‍ സലാം സ്ട്രീറ്റില്‍ നിന്നൊരു ദൃശ്യം -മുജീബ് മൊഗ്രാല്‍

റാസല്‍ഖൈമ: യുഎഇയില്‍ പരക്കെ മഴ പെയ്തപ്പോള്‍ റാസല്‍ഖൈമയില്‍ കനത്ത മഴയും, ഇടിമിന്നലും. ശനിയാഴ്ച പലയിടത്തും മഴ പെയ്തുവെങ്കിലും ഞായറാഴ്ച രാവിലെ മുതല്‍ ശക്തമായ മഴ തിമിര്‍ത്തു പെയ്തു. അക്ഷരാര്‍ത്ഥത്തില്‍ തുലാം വര്‍ഷത്തെ ഓര്‍മിപ്പിക്കുന്ന കാഴ്ചകളായിരുന്നു റാക്കില്‍. മിക്ക റോഡുകളും വെള്ളത്തിനടിയിലായി. ഞായറാഴ്ച രാവിലെ ഓഫീസ് സമയത്ത് കാര്‍ മേഘങ്ങള്‍ മൂടി കെട്ടിയ നിലയില്‍ ആയിരുന്നു. ഒന്‍പത് മണിയോടെ ചിലയിടങ്ങളില്‍ മഴ ശക്തമായി പെയ്തു. മഴയോടൊപ്പം വീശിയ കാറ്റില്‍ പലരും താസിക്കുന്ന വീടിന്റെ മേല്‍കൂരയുടെ മുകളിലെ ഷീറ്റുകള്‍ പാറി പറന്നു. വീടിനകത്ത് വെള്ളം കയറിയതിനാല്‍ അകത്തു നില്‍ക്കാന്‍ പറ്റാത്തത് കൊണ്ട് പലരും പുറത്ത് നില്‍ക്കുകയും സുഹൃത്തുക്കളുടെ റൂമിലേക്കും മറ്റും മാറിതാമസിച്ചു. കോവിഡ് കാരണം ബാച്ച്‌റൂലേഴ്‌സ് റൂമുകളിലും അതീവ ജാഗ്രതയിലാണ്. മഴ പെയ്തതോട് കൂടി പലരും റൂമുകള്‍ നിന്നു പുറത്ത് ഇറങ്ങാതെ ഇരിപ്പാണ്. ഏറ്റവും കൂടുതല്‍ മഴവെള്ളം കയറിയത് ലേബര്‍ കേമ്പുകളിലെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ്. മലയോര പ്രദേശമായ റംസ്, കോര്‍കോര്‍, ഷം, അല്‍ ജീര്‍, അല്‍ഗയില്‍, തുടങ്ങിയ ഏരിയകളിലാണ് മഴ കനത്തു പെയ്തത്. വാദികളെല്ലാം നിറഞ്ഞൊഴുകി. റാസല്‍ ഖൈമ കോര്‍ണിഷ് റോഡ്, അല്‍ നക്കില്‍, ഗുസാം, ജൂലാന്‍ റോഡുകള്‍ ഒക്കെ വെള്ളത്തിനടിയില്‍ ആയിരുന്നു. കാര്‍മേഘം കൊണ്ട് മൂടിക്കെട്ടിയതിനാല്‍ പൊതുവേ മഴയുടെ അന്ധരീക്ഷം നിലനില്‍ക്കുകയും നേരത്തെ തന്നെ ഇരുട്ടാവുകയും ചെയ്തിരുന്നു. ജബല്‍ ജെയിസ് മലമുകളിന്റെ പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രതയില്‍ ഇരിക്കണമെന്നും പോലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ നിശ്ചിത അകലം പാലിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കണമെന്നും അമിത വേഗത ഒഴിവാക്കണമെന്നും റാസല്‍ ഖൈമ പോലീസ് മുന്നറിയിപ്പ് നല്‍കി. മഴ കനത്തതോടെ പോലീസ് കണ്ട്രോള്‍ റൂം, ആംബുലന്‍സ് എന്നിവ 24 മണിക്കൂറും സജ്ജമായി പ്രവൃത്തിക്കുന്നുണ്ട്. പല സിഗ്‌നലുകളിലും പൊലീസ് പ്രത്യേകം സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി നിയത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
മഴയെ തുടര്‍ന്ന് റാസല്‍ഖൈമയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സേന സജ്ജരായി. കടലില്‍ പോകുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും റാസല്‍ ഖൈമ പോലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ 999 എന്നീ ടോള്‍ഫ്രീ നമ്പരുകളിലാണ് റാക് പൊലീസിനെ ബന്ധപ്പെടേണ്ടത്.