കോഴിക്കോടിന്റെ അമ്മ മനസ്സ് ഇനി ഓര്‍മ

ഡോ. പി.എ ലളിത അന്തരിച്ചു

കോഴിക്കോട്: കോഴിക്കോടിന്റെ അമ്മ മനസ്- ഡോ.പി.എ ലളിത (70) നിര്യാതയായി. ഇന്നലെ വൈകീട്ട് 4.30ന് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. എട്ട് വര്‍ഷമായി അര്‍ബുദ രോഗത്തോട് പൊരുതുന്നതിനിടയിലും പൊതുരംഗത്ത് സജീവമായിരുന്നു എഴുത്തുകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോക്ടര്‍ പി.എ ലളിത. ഭര്‍ത്താവ്: ഡോ. മണി. ഏക മകള്‍ ഡോ.മിലി(മലബാര്‍ ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയരക്ടര്‍). മരുമകന്‍: ഡോ.കോളിന്‍ ജോസഫ്. മാനസി പൗത്രിയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ കുടുംബത്തിലെ അയ്യാവു ആചാരിയുടെയും രാജമ്മയുടെയും മകളായ ലളിതക്ക് പത്രപ്രവര്‍ത്തകയാകാനായിരുന്നു മോഹം. പിന്നീട് എം.ബി.ബി.എസിന് ചേര്‍ന്നപ്പോഴും സാമൂഹികസേവനം എന്ന ആശയത്തില്‍ നിന്ന് മനസ്സ് വ്യതിചലിച്ചില്ല. പഠനശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു പരിപാടി. എന്നാല്‍, ശിശുരോഗ വിദഗ്ധനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൂപ്രണ്ടുമായ ഡോ. എന്‍.എം മത്തായിയാണ് ലളിതയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചത്. സ്വന്തമായി ആസ്പത്രി തുടങ്ങാനായിരുന്നു നിര്‍ദേശം. അങ്ങനെ 1978ല്‍ ഡോ. പി.എ ലളിത കോഴിക്കോട്ടെത്തി. ഭര്‍ത്താവ് വി.എന്‍ മണി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു അക്കാലത്ത്. മണിയുടെ ജ്യേഷ്ഠ സഹോദരനും ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയറുമായ വി.എന്‍ ഗണേശന്‍ നല്‍കിയ ചെറിയ തുകയായിരുന്നു ആകെയുള്ള കരുതല്‍.
600 രൂപ ശമ്പളത്തിന് കോഴിക്കോട് സെന്റ് മേരീസ് ആസ്പത്രിയിലാണ് സേവനം തുടങ്ങിയത്. പിന്നീട് ഡോ. അബ്ദുറഹിമാന്‍ 25 കിടക്കകളുള്ള ആസ്പത്രി തുടങ്ങിയപ്പോള്‍ അതേറ്റെടുത്ത് നടത്താന്‍ ഡോ. ലളിതയെ ക്ഷണിച്ചു. 16 നഴ്‌സുമാരും ജീവനക്കാരുമായി 1983ല്‍ ആസ്പത്രി തുടങ്ങി. മലബാര്‍ ഹോസ്പിറ്റലിന്റെ തുടക്കമായിരുന്നു ഇത്. വിദഗ്ധരായ ഡോക്ടര്‍മാരും ചികിത്സാ യൂണിറ്റുകളുമെല്ലാമായി മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് ന്യൂറോ സെന്റര്‍ ഇന്ന് മലബാറിലെ തന്നെ പ്രധാന ആതുരാലയങ്ങളിലൊന്നാണ്.
ഡോ. പി.എ ലളിതയുടെ അധ്വാനവും നേതൃപാടവവും ദീര്‍ഘവീക്ഷണവുമാണ് മലബാര്‍ ഹോസ്പിറ്റലിനെ മുന്നോട്ട് നയിച്ചത്. തന്നെ ഹൃദയപൂര്‍വം സ്വീകരിച്ച കോഴിക്കോടിന് അതേ മാനസിക വികാരത്തോടെ സഹായങ്ങള്‍ ചെയ്യുകയായിരുന്നു ഡോ. ലളിത. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് മലബാര്‍ ആസ്പത്രിയില്‍ സൗജന്യനിരക്കില്‍ ആയിരുന്നു ചികിത്സ. കാന്‍സര്‍, വൃക്കരോഗം എന്നിവ ബാധിച്ചവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കി. പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം ഡോ. പി.എ ലളിത പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി എത്താറുണ്ട്. ഇപ്പോള്‍ കോവിഡിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വേളയില്‍ അവരുടെ വിയോഗം കോഴിക്കോട്ടെ ജനങ്ങളെ ഏറെ വേദനിപ്പിക്കുകയാണ്.
മരുന്നിനേക്കാള്‍ രോഗത്തെ നേരിടാന്‍ വേണ്ടത് മനക്കരുത്താണ് എന്ന് ഡോ. പി.എ ലളിത പറയുമായിരുന്നു. സ്വന്തം ശരീരത്തെ കാന്‍സര്‍ ആക്രമിച്ചപ്പോഴും അവര്‍ മനക്കരുത്ത് പരിചയാക്കി ജീവിതത്തിലേക്ക് പലതവണ തിരിച്ചുവന്നു. കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന ചിന്തയിലേക്കും ഇത് അവരെ നയിച്ചു. അങ്ങനെയാണ് കാന്‍സര്‍ ഫ്രീ കാലിക്കറ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കുന്നത്. അതിപ്പോള്‍ കാന്‍സര്‍ രോഗികളുടെ അത്താണിയായി മാറിയിരിക്കുകയാണ്. ഏഞ്ചല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കും ഡോ.പി.എ ലളിത നേതൃത്വം നല്‍കി.
സമൂഹത്തെ അടുത്തറിയാനുള്ള ശ്രമം അവരുടെ വാക്കുകളിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡണ്ട്, സെക്രട്ടറി, വനിതാവിഭാഗം ദേശീയ സമിതി അംഗം, അബലമന്ദിരം ഉപദേശകസമിതി ചെയര്‍പേഴ്‌സണ്‍, ജുവനൈല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.കോഴിക്കോടിന്റെ സാമൂഹിക, സാംസ്‌കാരിക സദസ്സുകളിലെല്ലാം ഡോ. പി.എ ലളിത നിത്യസാന്നിധ്യമായിരുന്നു. ചന്ദ്രികയുടെ ചിരകാല ബന്ധുവായിരുന്നു ഡോ. പി.എ ലളിത. ചന്ദ്രികയില്‍ നടക്കുന്ന ചടങ്ങുകളിലെല്ലാം വിശിഷ്ടാതിഥിയായി അവര്‍ എത്തി. ലളിതവും ഹൃദ്യവുമായ വാക്കുകളാല്‍ സദസ്സിനെ അനുഗ്രഹിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും ഇതിന് തടസ്സമുണ്ടായില്ല.