പ്രവാസികളുടെ ആശങ്ക; ജി.സി.സി പ്രതിനിധികളുമായി മുസ്്‌ലിംലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി

കോവിഡ് വ്യാപനവും ഇതുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും പ്രവാസി മലയാളികളുടെ സുരക്ഷയും സംബന്ധിച്ച് ജി.സി.സിയിലെ കെ.എം.സി.സി നേതാക്കളുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുന്നു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമീപം

മലപ്പുറം: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജി.സി.സി നേതാക്കളുമായി ആശയവിനിമയം നടത്തി മുസ്്‌ലിംലീഗ് നേതാക്കള്‍. വിഡിയോ കോണ്‍ഫറന്‍സ് വഴി ഗള്‍ഫ് നാടുകളിലെ സ്ഥിതികള്‍ വിലയിരുത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. ചികിത്സാ രംഗത്ത് നേരിടുന്ന പ്രതിസന്ധിയാണ് പ്രയാസം സൃഷ്ടിക്കുന്നതെന്ന് ജി.സി.സി നേതാക്കള്‍ പങ്കുവെച്ചു. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കാന്‍ വേണ്ട ഐസൊലേഷനും പര്യാപ്തമല്ല. പരിമിതമായ സൗകര്യമാണ് പലയിടത്തുമുള്ളത്. ഒന്നിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മുറികളും പ്രവാസികളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. നാട്ടിലെത്താന്‍ താല്‍പര്യപെടുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കണം. യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ വിമാനകമ്പനികള്‍ തയാറാണെങ്കിലും സര്‍ക്കാര്‍ അനുമതിയാണ് വിലങ്ങുതടിയകുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജി.സി.സി നേതാക്കള്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങളും ആശങ്കകളും നിരന്തരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ധരിപ്പിക്കുന്നുണ്ടെന്നും വേണ്ട നടപടികളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വേഗത്തില്‍ നടപടിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇടപെടലുകള്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ചര്‍ച്ചയില്‍ മുസ്്‌ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങഅങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പി.വി അബ്ദുല്‍വഹാബ് എം.പി, ഡോ. എം.കെ മുനിര്‍ എം.എല്‍.എ പങ്കെടുത്തു. യു.എ.ഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, മസ്‌ക്കറ്റ് ബഹറൈന്‍ എന്നി രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.