ലോക്ക്ഡൗണ്‍ തടസ്സമായില്ല; കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ

മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ തിരുവന്തപുരത്ത് നിന്നും ഇന്നലെ പുലര്‍ച്ചെ റോഡ് മാര്‍ഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം എത്തിച്ചപ്പോള്‍

കോട്ടയം: ലോക്ക്ഡൗണ്‍ കാലത്തും ഹൃദയം മാറ്റിവച്ച് ആരോഗ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനവുമായി കോട്ടയം മെഡിക്കല്‍ കോളജ്. വയോധികരായ കോവിഡ് രോഗികളെ സുഖപ്പെടുത്തിയതിലൂടെ ലോകശ്രദ്ധ നേടിയ കോട്ടയം മെഡിക്കല്‍ കോളജ് ലോക്ക്ഡൗണ്‍ കാലത്ത് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി പൂര്‍ണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആറാമത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണിത്. ഈ ആറ് ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളജിലാണ് നടന്നതെന്നതും ശ്രദ്ധേയമാണ്. ബൈക്ക് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ശ്രീകുമാറിന്റെ (50) ഹൃദയമാണ് ജോസിന് നല്‍കിയത്.
തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറായത്. ഇതിലൂടെ നാല് പേര്‍ക്കാണ് പുതുജീവന്‍ സമ്മാനിച്ചത്. സര്‍ക്കാരിന്റെ അവയവദാന ഔദ്യോഗിക ഏജന്‍സിയായ മൃതസഞ്ജീവിനിയാണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്. കോവിഡ് വ്യാപിക്കുന്നതിനാല്‍ ലോകത്താകമാനം അവയവദാന പ്രക്രിയ നിലച്ച മട്ടാണ്. എന്നാല്‍ കേരളം കോവിഡിനെ നിയന്ത്രണത്തിലാക്കിയ പശ്ചാത്തലത്തിലാണ് അവയവദാന പ്രക്രിയ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച രാത്രിയാണ് തിരുവന്തപുരത്തെത്തിയത്. അതിരാവിലെ 3.15ന് ഹൃദയം എടുക്കുകയും റോഡ് മാര്‍ഗത്തില്‍ അതിരാവിലെ 5.15ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ ശസ്ത്രക്രിയയില്‍ ഈ സംഘം പങ്കാളികളായി. മൂന്ന് മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ഹൃദയം മാറ്റിവെക്കുന്നതിന് ആവശ്യമായ മരുന്ന് എറണാകുളത്തു നിന്നും ഫയര്‍ ഫോഴ്‌സ് 40 മിനിറ്റുകൊണ്ട് എത്തിച്ചു. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കുമാണ് നല്‍കിയത്.