സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 14 പേര്‍ രോഗമുക്തി നേടി

1,69,997 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 7 പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, നിസാമുദ്ദീന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്.

കേരളത്തില്‍ 295 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 14 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 5 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി ജില്ലയില്‍ നിന്നും 2 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നും 2 പേരുടെയും (കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍) പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലം നെഗറ്റീവ് ആണ്. കോട്ടയത്തെ വൃദ്ധ ദമ്പതികളും അവരെ ശുശ്രൂഷിച്ച നഴ്‌സും രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ 251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 42 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,997 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,69,291 പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 184 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9139 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8126 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.