സര്‍ക്കാരിന് തിരിച്ചടി

ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യക്കച്ചവടം: ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്കു ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. മദ്യാസക്തി മൂലമുള്ള രോഗത്തിന് മദ്യം കൊണ്ട് എങ്ങിനെ പരിഹാരം കാണാനാവുമെന്നു സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞ ഹൈക്കോടതി  വൈദ്യ ശാസ്ത്രത്തിലോ ഇതുമായി ബന്ധപ്പെട്ട സാഹിത്യങ്ങളിലോ മദ്യാസക്തിയുള്ളവര്‍ക്ക് കുറിപ്പടി നല്‍കാമെന്നു പറഞ്ഞിട്ടില്ലെന്നും  കൂട്ടിച്ചേര്‍ത്തു.  മദ്യാസക്തര്‍ക്ക് മദ്യം നല്‍കുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കുറിപ്പ് നല്‍കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കേ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്തുകാര്യമാണുള്ളതെന്നും കോടതി ചോദിച്ചു.
ഈ വിഷയത്തില്‍ വിശദമായ വാദം ഹൈക്കോടതി പിന്നീട് കേള്‍ക്കും. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലെന്നും അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ടി.എന്‍.പ്രതാപന്‍ എം.പി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്റെ പ്രതിനിധി ഡോ.എന്‍ ദിനേശ്, കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ലോക്ക് ഡൗണിനെത്തുടര്‍ന്നു ബിവറേജസ് കോര്‍പറേഷന്റെ. മദ്യവില്പനശാലകള്‍ അടച്ചതു മൂലമാണ് മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത്തരമൊരു ഉത്തരവ് നിയമവിരുദ്ധവും അധാര്‍മികവുമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് ഉത്തരവ് ഒരു ട്രീറ്റ്‌മെന്റിനെ ഉദ്ദേശിച്ചാണ് എന്ന് പറയാന്‍ കഴിയില്ല. ഡോക്ടര്‍ അല്ല എക്‌സൈസ് ഓഫീസറാണ് മദ്യത്തിന്റെ അളവ് നിശ്ചയിക്കുന്നത് എന്നത് അംഗീകരിക്കാവുന്ന കാര്യമല്ല. മദ്യം മരുന്നാണ് എന്ന് ഓര്‍ഡറില്‍ ഒരിടത്തും പറയുന്നില്ല.
മദ്യാസക്തിക്ക് മദ്യം വാങ്ങാന്‍ കുറിപ്പടി നല്‍കുന്നതിലൂടെ ഡോക്ടര്‍മാര്‍ കുറ്റക്കാരാകുകയും അച്ചടക്ക നടപടികള്‍ക്ക് വിധേയമാകേണ്ടി വരികയും ചെയ്യുമെന്ന് കെ.ജി.എം.ഒ.എ കോടതിയില്‍ ബോധിപ്പിച്ചു. മദ്യാസക്തിക്ക് ശാസ്ത്രീയ ചികിത്സ നിലവിലുണ്ടെന്നിരിക്കേ മദ്യം നല്‍കാനുള്ള ഉത്തരവ് പൊതുജനങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇ.എസ്.ഐ അടക്കമുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ബ്ലോക്ക് ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആസ്പത്രികള്‍, ജില്ലാ ആസ്പത്രികള്‍, ജനറല്‍ ആസ്പത്രികള്‍, സ്‌പെഷ്യാലിറ്റി ആസ്പത്രികള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആസ്പത്രികളില്‍ മദ്യാസക്തിയുള്ളവര്‍ ഒ.പി.ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയമാകണമെന്നായിരുന്നു ഉത്തരവ്. തുടര്‍ന്ന് ഡോക്ടര്‍ നല്‍കുന്ന കുറിപ്പടി ഹാജരാക്കുന്ന പക്ഷം അബ്കാരി നിയമപ്രകാരമുള്ള അളവില്‍ മദ്യം നല്‍കണമെന്നുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.