ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍ തീരം തൊടും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോള്‍ മണിക്കൂറില്‍ 165 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 220 കിലോ മീറ്ററിന് മുകളില്‍ വേഗതയില്‍ വീശുന്ന കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് പതിക്കുമ്പോള്‍ വേഗത 165 മുതല്‍ 185 കിലോമീറ്ററായി കുറയും. കനത്ത നാശനഷ്ടം ഇവിടെ ചുഴലികാറ്റ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഒഡീഷയില്‍ ശക്തമായ മഴയും കാറ്റുമാണ് ഇപ്പോഴുള്ളത്. 11 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചുവെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി.ബംഗാളില്‍ മൂന്നു ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഉംപുന്‍ പശ്ചാത്തലത്തില്‍ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 37 കമ്പനി ദുരന്ത നിവാരണ സേനാംഗങ്ങള്‍ രണ്ട് സംസ്ഥാനങ്ങളിലുമായുണ്ട്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബേ പശ്ചിമ ബംഗാള്‍, ഒഡിഷ ചീഫ് സെക്രട്ടറിമാരോട് ആശയ വിനിമയം നടത്തി. അടിയന്തിര ഘട്ടത്തില്‍ കര, നാവിക, വ്യോമ സേനകളോട് സഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂന്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആണ്. 1999ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണിത്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്ക് ഒഡീഷയ്ക്ക് സമീപം രൂപപ്പെട്ട് വടക്ക് പടിഞ്ഞാറ് ബംഗ്ലാദേശും പശ്ചിമ ബംഗാളും ലക്ഷ്യമാക്കി നീങ്ങുന്ന ഉംപൂന്‍ ചുഴലിക്കാറ്റിന്റെ ഇനിയുള്ള മണിക്കൂര്‍ രാജ്യത്തിന് ഏറെ നിര്‍ണായകമാണ്. ദുരന്തബാധിതരെ താമസിപ്പിക്കാനായി ആയിരം ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്. റെയില്‍ ഗതാഗതം താറുമാറാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തി വെച്ചു. പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹാട്ടിയ ദ്വീപിനുമിടയില്‍ ഉംപൂണ്‍ തീരം തൊടും. ദിഗയില്‍ ഇന്നലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പരമാവധി വേഗം 185 കിലോമീറ്റര്‍ വരെയായിരിക്കും. സിക്കിം, മേഘാലയ, അസം സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്റെ ആഘാതം കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. കേരളത്തിലും ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.