കോവിഡ് സര്‍വേയുമായി കേന്ദ്രം

സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിനായി അപേക്ഷ നല്‍കാനായി ഹൈദരാബാദ് പൊലീസ് സ്റ്റേഷന് മുന്നില്‍ ക്യൂ നില്‍ക്കുന്ന കുടിയേറ്റ തൊഴിലാളികള്‍

രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 12 ദിവസം കൂടുമ്പോള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സര്‍വ്വേയെന്ന് കേന്ദ്ര ആരോഗ്യമന്ത്രലായം. ഇതിനായി വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. സര്‍വ്വേ നടപടി ക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ഓരോ ജില്ലയിലെയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 27.4 ശതമാനമാണ്. 24 മണിക്കൂറിനിടെ 1020 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഇപ്പോള്‍ 12 ദിവസം കൂടുമ്പോഴാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൊഴിലിടങ്ങള്‍ നിര്‍ബന്ധമായും അണുവിമുക്തമാക്കണമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കേണ്ടവരുടെ പട്ടിക എംബസികള്‍ തയ്യാറാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രോഗമില്ലാത്തവരെ മാത്രമേ തിരികെ കൊണ്ടുവരു. ഘട്ടം ഘട്ടമായി ആയിരിക്കും ഇവരുടെ മടക്കം. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1500 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കും രോഗബാധയുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രോഗം പടരുന്നതിന്റെ തോത് കുറയുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുക തന്നെയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, യു.പി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കൂടുതല്‍ രോഗവ്യാപനം കാണിക്കുന്നത്. ഗുജറാത്തില്‍ 376 പേര്‍ക്കും പശ്ചിമബംഗാളില്‍ 296 പേര്‍ക്കും 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ 57 ശതമാനം കോവിഡ് മരണങ്ങളും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മാത്രമാണ്. രോഗം ഭേദമായവരുടെ എണ്ണം. 12,727 ആയി ഉയര്‍ന്നത് മാത്രമാണ് സര്‍ക്കാരിന് ആശ്വാസം പകരുന്നത്. രോഗവ്യാപനത്തിന്റെ തോത് പിടിച്ച് നിര്‍ത്താനാവുന്നുണ്ടെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. എന്നാല്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നത് ആശങ്കാജനകമാണ്. മദ്യകടകള്‍ ഉള്‍പ്പടെ തുറക്കാന്‍ കേന്ദ്രം ഇളവുകള്‍ നല്‍കിയ സാഹചചര്യത്തില്‍ സംഖ്യ താഴോട്ടു വരുന്ന സാഹചര്യം തല്‍ക്കാലം വിദഗ്ധര്‍ കാണുന്നില്ല.