രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; അസമിലും മേഘാലയയിലും കുടുങ്ങിയ 21 മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്ന് നാടണയും

കോഴിക്കോട്: ലോക്ക്ഡൗണ്‍ മൂലം മേഘാലയയിലും അസമിലും കുടുങ്ങിയ 21 മലയാളി വിദ്യാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധി എം പിയുടെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു. നാട്ടിലേക്ക് വരാന്‍ മാര്‍ഗമില്ലാതെ കുടുങ്ങിയ ഇവരുടെ വിവരം പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് വിനയദാസാണ് രാഹുല്‍ ഗാന്ധിയുടെ മുക്കം ഓഫിസിലേക്ക് വിവരമറിയച്ചത്. മുക്കം ഓഫിസ് ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ബൈജുവിന് വിഷയം കൈമാറി. തുടര്‍ന്ന് ബൈജു വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടു വിഷയങ്ങള്‍ ചോദിച്ചറിഞ്ഞു. നാട്ടിലേക്ക് ബസ് ഏര്‍പ്പെടുത്തി പോവാന്‍ ആവശ്യമായ പണം കുട്ടികളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല.
രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും ഇടപെട്ട് മേഘാലയയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി വിന്‍സെന്റ് എച്ച് പാലാ വഴിനാട്ടിലേക്ക് തിരിക്കേണ്ട ബസിന്റെ ചെലവിലേക്കായി രണ്ട് ലക്ഷം രൂപ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങിയത്. കോഴിക്കോട്, വയനാട്, പത്തനംതിട്ട, മലപ്പുറം , കണ്ണൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ഇന്ന് നാട്ടിലെത്തുമ്പോള്‍ നേതാക്കള്‍ക്ക് നന്ദി പറയുകയാണ് കുടുംബം.