കോഴിക്കോട് ജില്ലയില്‍ ലഭിക്കാനുള്ളത് 125 പേരുടെ പരിശോധനാ ഫലം

1321 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ ഇതുവരെ 22055 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇന്നലെ 12 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. നിലവില്‍ 1321 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 11 പേര്‍ ഉള്‍പ്പെടെ 34 പേരാണ് ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്നലെ 83 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 1740 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1635 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1605 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 125 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ ഒരു തമിഴ്‌നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെടെ നാല് പേരാണ് കോവിഡ്19 പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സൂം കോണ്‍ഫറന്‍സിലൂടെ അടുത്ത ഘട്ടത്തില്‍ നടത്തുന്ന തുടരണം ഈ കരുതല്‍ ബോധവല്‍ക്കരണ കാമ്പയിനെ കുറിച്ച് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും പരിശീലനം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 13 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 126 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. 2434 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 5791 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.