സഊദിയില്‍ ഏഴ് പേര്‍ കൂടി മരിച്ചു; 1,362 പേര്‍ക്ക് കോവിഡ്

3,765 പേര്‍ക്ക് രോഗം ഭേദമായി

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ഇന്നലെ ഏഴ് പേര്‍ കൂടി മരിച്ചതോടെ കോവിഡ് 19 ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 176 ആയി. പുതുതായി 1,362 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 25,459 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ 210 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ ഇതു വരെ 3,765 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി. നിലവില്‍ 21,518 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. ഇവരില്‍ 139 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച രോഗം ബാധിച്ചവരില്‍ 91 ശതമാനം വിദേശികളും ഒമ്പത് ശതമാനം സ്വദേശികളുമാണ്. രോഗബാധിതരില്‍ 89 ശതമാനം പുരുഷന്മാരും 11 ശതമാനം സ്ത്രീകളുമാണ്. കുട്ടികളില്‍ മൂന്ന് ശതമാനമാണ് രോഗബാധിതര്‍.
മേഖലാടിസ്ഥാനത്തില്‍ ശനിയാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ് -282. മറ്റു ഭാഗങ്ങളിലെ വിവരങ്ങള്‍: ജിദ്ദ 245, മക്ക 244, റിയാദ് 161, ദമ്മാം 126, അല്‍ഖോബാര്‍ 81, ജുബൈല്‍ 80, ഹുഫൂഫ് 64, ഖമീസ് മുശൈത്ത് 21, ദിരിയ 19, ബുറൈദ 16, താഇഫ് 13, റാസ്തനൂറ 9, അല്‍ഖര്‍ജ് 6, ബെയ്ശ് 5, ബഖീഖ് 4, നാരിയ 3, ബല്‍ജുര്‍ശി 3, ബിഷ 2, ദമ്മാം 2, അല്‍മജാരിദ 2, ഖുന്‍ഫുദ 2, അറാര്‍ 1, അല്‍ദര്‍ബ് 1, മഹായില്‍ 1, തുര്‍ബ 1, മിദ്‌നബ് 1. ഫീല്‍ഡ് ടെസ്റ്റിംഗ് കുറെക്കൂടി വ്യവസ്ഥാപിതമായി നടപ്പാക്കുമെന്നും വിവിധ പ്രവിശ്യകളില്‍ ലേബര്‍ ക്യാമ്പുകളും വീടുകളും കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ സംഘങ്ങളുടെ സ്‌ക്വാഡ് പ്രാവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍, 55 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ സൂക്ഷ്മത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.