കോവിഡ് 19: മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17 ന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഊരകം പുത്തന്‍പീടിക സ്വദേശി 39 കാരന്‍, മെയ് 27 ന് ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ എടയൂര്‍ മന്നത്ത്പറമ്പ് സ്വദേശി 26 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം മെഹറലി അറിയിച്ചു. ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനിലാണ്.
ഇവര്‍ക്ക് പുറമെ മലപ്പുറം സ്വദേശിയായ ഒരാള്‍ക്ക് പാലക്കാടും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് വിമുക്തനായി
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി. വെളിയങ്കോട് സ്വദേശിയായ 35 കാരനാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
മെയ് ഏഴിന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയതായിരുന്നു ഇയാള്‍. കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളിപ്പോള്‍ ഐസൊലേഷന്‍ കേന്ദ്രത്തിലെ സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

416 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍
മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്നലെ 416 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍. എം. മെഹറലി അറിയിച്ചു. 12,638 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 217 പേര്‍ വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 213 പേരും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലും തിരൂര്‍ ജില്ലാ ആസ്പത്രിയിലും ഒരാള്‍ വീതവുമാണ് ചികിത്സയിലുള്ളത്. 10,946 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,475 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 57 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോ രോഗികളും ഒരു പൂനെ സ്വദേശിനിയും ഉള്‍പ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 99 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 32 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. എട്ട് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്‌റ്റെപ് ഡൗണ്‍ ഐ.സി. യുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,732 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 452 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ 138പേര്‍ ബന്ധപ്പെട്ടു. നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് 231 പേരാണ്. ഇതില്‍ 17 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. • നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പാലിയേറ്റീവ് നഴ്‌സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ 291. • നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്‌സിങ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.

ജില്ലയില്‍ രോഗമുക്തരായ ഏഴ് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഗര്‍ഭിണിയും മൂന്ന് വയസുകാരനുള്‍പ്പെടെ ഏഴ് പേര്‍ ഇന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. ഗര്‍ഭിണിയായ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശിനി 27 കാരി, ഇവരുടെ മൂന്ന് വയസുള്ള മകന്‍, കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 21 കാരന്‍, ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍, പാലക്കാട് നെല്ലായ സ്വദേശിയായ 39 കാരന്‍, വെളിയങ്കോട് ഗ്രാമം സ്വദേശിയായ 35 കാരന്‍ എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്.
മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയാണ് തിരൂര്‍ ബി.പി. അങ്ങാടിയിലെ ഗര്‍ഭിണിയായ യുവതിയും ഇവരുടെ മൂന്ന് വയസുള്ള മകനും തിരിച്ചെത്തിയിരുന്നത്. ഇവര്‍ക്ക് മെയ് 12 ന് വൈറസ് ബാധ കണ്ടെത്തി. ക്വലാലംപൂരില്‍ നിന്ന് മെയ് 10 ന് തിരിച്ചെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിക്ക് മെയ് 21 നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരിമ്പിളിയം മങ്കേരി സ്വദേശി മെയ് 12 ന് മാലി ദ്വീപില്‍ നിന്ന് എത്തിയതായിരുന്നു.
മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു. കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12 ന് സിംഗപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയതായിരുന്നു. മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ച് ഇായാള്‍ ഐസൊലേഷനിലായത്. പാലക്കാട് നെല്ലായ സ്വദേശി മെയ് 13 നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായി. വെളിയങ്കോട് ഗ്രാമം സ്വദേശിയായ 35 കാരന്‍ മെയ് ഏഴിന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയശേഷം കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇന്ന് രാവിലെ 10.30 ന് ഇവരെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് അയക്കുമെന്നും വീടുകളിലും പ്രത്യേക നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.