ഷാര്‍ജ അല്‍നഹ്ദയില്‍ അബ്‌കോ ടവറില്‍ അഗ്നിബാധ; താമസക്കാരെ ഒഴിപ്പിക്കുന്നു

ദുബൈ: ഷാര്‍ജ അല്‍നഹ്്ദയില്‍ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍അഗ്നിബാധ. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷാര്‍ജ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുന്നുണ്ട്. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം തീ ആളിപ്പടരുകയാണ്. ടവര്‍ പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. നിരവധി താമസ ഫ്‌ളാറ്റുകളുള്ള ഏരിയയിലെ നല്ല ഉയരമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായിട്ടുള്ളത്. തൊട്ടടുത്തുള്ള കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം ഈ പ്രദേശത്തുള്ള വാസ്റ്റ് അബ്‌കോ ടവറിനാണ് തീപിടിച്ചിട്ടുള്ളത്. അല്‍നഹ്്ദയിലെ അമൃത റസ്റ്റോറന്റിന് സമീപമുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. അമ്പത് നിലയുള്ള കെട്ടിടത്തില്‍ മലയാളികളും മറ്റു രാജ്യക്കാരും താമസിക്കുന്നുണ്ട്. തീപിടിത്ത കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നും തീ പടര്‍ന്നു കയറുകയായിരുന്നുവെന്ന് പറയുന്നു. തീ കണ്ടതോടെ താമസക്കാര്‍ പലരും ഇറങ്ങിയോടുകയായിരുന്നു. ലോക് ഡൗണായതിനാല്‍ എല്ലാ ഫ്‌ളാറ്റുകളിലും താമസക്കാരുണ്ടായിരുന്നു. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക് റിപ്പോര്‍ട്ട്. അമ്പത് നിലയുള്ള കെട്ടിടത്തില്‍ നിന്നും മുകളിലുള്ള ആളുകളെ സുരക്ഷിതമായി താഴെയിറക്കുന്നത് എളുപ്പമല്ല. ടവറിന്റെ വലിയൊരു ഭാഗത്തേക്ക് തീപടര്‍ന്നിട്ടുണ്ട്. അതിനിടെ സ്റ്റെയര്‍കേസുള്ള ഭാഗത്ത് തീപടര്‍ന്നതിനാല്‍ ലിഫ്റ്റ് വഴി മാത്രമെ ആളുകളെ ഇറക്കാനാവൂ എന്നും പറയുന്നുണ്ട്. അഗ്നിബാധയുള്ള വേളകളില്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് അപകടകരവുമാണ്.