ഗര്‍ഭിണികളെ നാട്ടിലേക്കെത്തിക്കാന്‍ മുന്‍ഗണന വേണം: ഒ.വി മുസ്തഫ

ദുബൈ: ലോക്ക്ഡൗണ്‍ വേളയില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തത് മൂലം ഗര്‍ഭിണികള്‍ക്ക് സമയത്തിന് നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നതെന്നതിനാല്‍ അതീവ ഗുരുതരമായ ഈ പ്രശ്‌നം കണക്കിലെടുത്ത് യാത്ര ചെയ്യാനുള്ള പട്ടിയില്‍ ഗര്‍ഭിണികളെ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തി നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുകയും അതിനു വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യണമെന്ന് നോര്‍ക ഡയറക്ടര്‍ ഒ.വി മുസ്തഫ ആവശ്യപ്പെട്ടു.
തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും പ്രവാസികള്‍ കഷ്ടപ്പെടുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത കുടുംബങ്ങള്‍ക്കും, മറ്റു സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും യുഎഇയിലെ പ്രസവ അനുബന്ധ ചെലവുകള്‍ ഭാരിച്ചതാകും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ തങ്ങള്‍ തൊഴില്‍ ചെയ്യുന്ന രാജ്യത്തിലേക്ക് പോകാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. കഴിയും വേഗത്തില്‍ അവരെ തിരിച്ച് പറഞ്ഞയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. നാട്ടിലെത്തിയ പലര്‍ക്കും അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ വീട്ടുവാടക, കാറിന്റെ ലോണ്‍ എന്നിങ്ങനെയുള്ള സാമ്പത്തിക ബാധ്യതകള്‍ സമയത്തിന് അടച്ചു തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. കൂടുതല്‍ കാലം നാട്ടില്‍ കഴിയുന്നതോടെ തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലുള്ള ബാധ്യത കൂടുതലാവുകയും, പിന്നീട് തിരിച്ച് അവിടെ ചെല്ലുമ്പോള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യുമെന്നതിനാല്‍ നാട്ടില്‍ കുടുങ്ങിയ ആളുകളെ എത്രയും പെട്ടെന്ന് തിരിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു.