അല്‍ ഐനില്‍ മരിച്ച കുറുമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ മറവ് ചെയ്യും

അക്ബര്‍

അല്‍ ഐന്‍: കഴിഞ്ഞ ഞായറാഴ്ച അല്‍ ഐന്‍ അല്‍ ഖുവയില്‍ നിര്യാതനായ മലപ്പുറം ആതവനാട് പഞ്ചായത്ത് കുറുമ്പത്തൂര്‍ സ്വദേശി അമ്പലം കുന്നത്ത് ഖാദറിന്റെ മകന്‍ അക്ബറിന്റെ (33) മൃതദേഹം
നാട്ടില്‍ മറവ് ചെയ്യും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒമാനിലായിരുന്ന അക്ബര്‍ അല്‍ ഐനില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖുവയിലാണ് ജോലി ചെയ്തിരുന്നത്.
മൂന്ന് വര്‍ഷമായി അല്‍ഖുവയിലെ ഒരു ഷോപ്പില്‍ എസി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 25ന് ശനിയാഴ്ച അര്‍ധരാത്രി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അല്‍ ഖുവ ഗവണ്‍മെന്റ് മെഡിക്കല്‍ ക്‌ളിനിക്കില്‍ ചികിത്സ തേടിയെങ്കിലും 26ന് ഞായറാഴ്ച രാവിലെ രണ്ട് മണിക്ക് അവിടെ വെച്ച് അക്ബര്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന്, ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് അല്‍ ഐന്‍ ജീമി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍, കെഎംസിസി നേതൃത്വം നല്‍കുന്നു. മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി അല്‍ഐന്‍ കെഎംസിസി നേതാക്കള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് അല്‍ എന്‍ ആറത്തുല്‍ മുതവ്വയില്‍ (അല്‍ ഐന്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബിന് സമീപം) മൃതദേഹം എംബാം ചെയ്ത ശേഷം രാവിലെ 9 മണിക്ക് അല്‍ ഐനില്‍ നിന്നും അബുദാബി എയര്‍പോര്‍ട്ടിലേക്ക് കൊണ്ട് പോകും. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മൃതദേഹ എത്തിക്കും. ചെങ്ങണക്കാട്ടില്‍ ഉമ്മര്‍ കുഞ്ഞാപ്പു മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം ഉടന്‍ കുറുമ്പത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്താനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കൊടുങ്ങല്ലൂര്‍ സ്വദേശിനി സക്കീനയാണ് മാതാവ്. തിരൂര്‍ ചെമ്പ്ര സ്വദേശിനി റംസിയ തള്ളശ്ശേരി ഭാര്യയാണ്. അഞ്ച് വയസ്സുള്ള റിസ ഫാത്തിമ, രണ്ട് വയസ്സുള്ള റസീന്‍ അക്ബര്‍ എന്നീ രണ്ട് മക്കളുണ്ട്.
മസ്‌കത്തിലുള്ള ഹബീബ് റഹ്മാന്‍, ആരിഫ സഹോദരങ്ങളാണ്.