അബുദാബിയില്‍ ഫീസ് കുറവുള്ള നാല് സ്്കൂളുകള്‍ സ്ഥാപിക്കും

    ദുബൈ: 2021 അധ്യയന വര്‍ഷത്തില്‍ അബുദാബിയില്‍ ചെലവുകുറഞ്ഞ നാല് പുതിയ സ്‌കൂളുകള്‍ തുറക്കുമെന്ന്് എഡ്യുകേഷന്‍ അതോറിറ്റി അറിയിച്ചു. എല്ലാ വിഭാഗക്കാര്‍ക്കും മികച്ച വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് വേണ്ടിയാണിത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ആവറേജ് ഫീസില്‍ ഇത്തരം വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നത്. എമിറേറ്റില്‍ ശരാശരി ഫീസില്‍ സ്വകാര്യ സ്‌കൂളുകള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ചെയ്യുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുകേഷന്‍ ആന്റ് നോളജ്-അഡെക് വ്യക്തമാക്കി. അമേരിക്കന്‍ നാഷണല്‍ പ്രൈവറ്റ് സ്‌കൂള്‍ ഈ വര്‍ഷം ഇതിനായുള്ള വാതിലുകള്‍ തുറന്നു കഴിഞ്ഞു. ബ്രിട്ടീഷ് കരിക്കുലത്തിലുള്ള അല്‍ബസ്്മ പ്രൈവറ്റ് സ്‌കൂള്‍ രണ്ടാമത്തെ സ്‌കൂള്‍ ഈ വര്‍ഷം തുറക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലത്തിലുള്ള ഒരു സ്‌കൂളും ഇന്ത്യന്‍ സ്‌കൂളുമാണ് പിന്നെയുള്ളത്. യുഎഇയിലെ മിക്കവാറും സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ഷത്തില്‍ 40,000 ദിര്‍ഹമാണ് തുടക്കത്തില്‍ വാങ്ങുന്നത്. പിന്നീട് ഒരു ലക്ഷം ദിര്‍ഹം വരെ ഉയരും. ഉയര്‍ന്ന ഫീസ് കാരണം മിക്കവാറും രക്ഷിതാക്കള്‍ക്ക് ഇത്തരം സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പുതിയ സംവിധാനത്തില്‍ ഇന്ത്യന്‍ കരിക്കുലം സ്‌കൂളുകളില്‍ 10,000 ദിര്‍ഹം മുതലും യുഎസ് യുകെ സ്‌കൂളുകള്‍ക്ക് 30,000 ദിര്‍ഹവുമായിരിക്കും ഫീസ്. ഇതുപ്രകാരം 19,500 വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവും. അടുത്ത വര്‍ഷങ്ങളില്‍ ഇത്തരം കൂടുതല്‍ സ്‌കൂളുകള്‍ എമിറേറ്റില്‍ സ്ഥാപിക്കും. 2019ല്‍ അഡെക് അബുദാബി ഇന്റര്‍നാഷണല്‍ കമ്യൂണിറ്റി സ്‌കൂള്‍, ലിവ ഇന്റര്‍നാഷണല്‍ ആന്റ് ഫ്യൂചര്‍ ലീഡേഴ്‌സ് എന്നിങ്ങനെ രണ്ട് സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. 10,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെയായിരിക്കും ഇത്തരം സ്‌കൂളുകളിലെ വാര്‍ഷിക ഫീസ്.