നിയന്ത്രണങ്ങള്‍ പാലിച്ച് ബലിപെരുന്നാള്‍ ആഘോഷം

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി ജില്ലയില്‍ ബലിപെരുന്നാള്‍ ആഘോഷം. ബലി പെരുന്നാളും വെള്ളിയാഴ്ചയും സംഗമിക്കുന്ന അപൂര്‍വ ദിനമായിട്ടുപോലും ആഘോഷം വീടുകളില്‍ ഒതുങ്ങി. ആള്‍ക്കൂട്ടം രോഗവ്യാപനത്തിന് കാരണമാവുമെന്നതിനാല്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തിനും പ്രാര്‍ഥനക്കുമെത്തിയവരുടെ എണ്ണവും കുറവായിരുന്നു. ബന്ധു വീടുകളിലേക്കുള്ള സന്ദര്‍ശനങ്ങളും കുറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിച്ചുള്ള നമസ്‌കാരം പള്ളികളില്‍ മാത്രമാണ് നടന്നത്. ഈദ്ഗാഹുകള്‍ നടന്നില്ല. പള്ളിയില്‍ എത്തിയവരെ താപനില പരിശോധിച്ചശേഷമാണ് അകത്തേക്ക് കടത്തിവിട്ടത്. പള്ളികളില്‍ സാനിറ്റൈസറുകള്‍ ഒരുക്കിയിരുന്നു. പ്രാര്‍ഥനക്കായെത്തിയവരുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി. ടൗണിലെ പള്ളികളില്‍ അപരിചിതര്‍ എത്തുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതും കൃത്യമായി പാലിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധിച്ചു. പരമാവധി നൂറു പേര്‍ മാത്രമാണ് പങ്കെടുത്തത്ബലികര്‍മങ്ങളിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ബലികര്‍മങ്ങള്‍.
കളമശേരി: കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ലളിതമായ ചടങ്ങുളോടെ കളമശേരിയിലെ മുസ്‌ലിം സമൂഹം വലിയ പെരുന്നാള്‍ ആഘോഷിച്ചു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചില പള്ളികളില്‍ ബലിപെരുനാള്‍ നമസ്‌ക്കാരവും, ബലികര്‍മ്മങ്ങളും നടന്നു.പ്രായമുള്ളവരും, കുട്ടികളും, മസ്ജിദുകളില്‍ പോകാതെ വീടുകളില്‍ നമസ്‌കരിച്ചു.പാലക്കമുഗള്‍ വടകോട് മുഹിയുദ്ധിന്‍ ജുമാ മസ്ജിദില്‍ ഇമാം മുഹമ്മദ് അനസ് വാഫി നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. കൊവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തെയും, ലോകത്തെയും രക്ഷിക്കണമെന്ന് പ്രാര്‍ത്ഥനയോടെയാണ് ഇമാം നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്.അപരിചിതര്‍ക്ക് പ്രവേശനം നല്‍കാതെയും, പരമാവധി 100 പേരെ ഉള്‍പ്പെടുത്തിയാണ് മസ്ജിദുകളില്‍ നമസ്‌ക്കാരം നടന്നത്.പാലക്കമുഗള്‍ മസ്ജിദിന് കീഴില്‍ പെരിങ്ങഴ, എച്ച്.എം.ടി.കോളനി, മറ്റക്കാട്, കുറുപ്ര, പൈപ്പ് ലൈന്‍, പള്ളി ലാംകര എന്നിവിടങ്ങളിലും നമസ്‌ക്കാരം ഉണ്ടായിരുന്നു.