ശിഹാബ് തങ്ങള്‍ നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവ്: ഹൈദരലി തങ്ങള്‍

ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍ പുസ്തകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എം.വി ശ്രേയാംസ് കുമാറിന് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. എം.കെ മുനീര്‍,ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, മുനവറലി ശിഹാബ് തങ്ങള്‍ സമീപം

ശിഹാബ് തങ്ങള്‍ മതത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രീയത്തിന്റെയോ അതിര്‍ത്തകളില്ലാത്ത നേതാവ്: ശ്രേയാംസ് കുമാര്‍

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓര്‍മ്മകള്‍, നിലപാടുകള്‍, എന്നിവ കോര്‍ത്തിണക്കി പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ, തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.വി ശ്രേയസ് കുമാറിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് ഹൈദരലി തങ്ങള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓര്‍മിക്കപ്പെടും. അദ്ദേഹം കേരളത്തിന്റെ മാത്രം നേതാവയിരുന്നില്ല. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും തങ്ങള്‍ പറഞ്ഞു.
മരിച്ചാലും ജനമനസില്‍ ജീവിക്കുന്ന അപൂര്‍വ വ്യക്തികളിലൊരാളാണ് ശിഹാബ് തങ്ങളെന്ന് എം.വി ശ്രേയസ് കുമാര്‍ അനുസ്മരിച്ചു. മതത്തിന്റെയോ, ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ, സ്‌നേഹത്തിന്റെ അപരിചിതമായ ഇടങ്ങളെ, മനുഷ്യമനസ്സില്‍ അനാവരണം ചെയ്ത നേതാവായിരുന്നു. കലുഷിതമായ ഈ വര്‍ത്തമാന കാലഘട്ടം തേടുന്നതും അത്തരത്തിലുള്ള മഹത്‌വ്യക്തികളെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തങ്ങളുടെ പതിനൊന്നാം ചരമ വാര്‍ഷികത്തിന്റെ ‘ഭാഗമായി പുറത്തിറക്കിയ പുസ്തകം ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴിയാണ് തയറാക്കിയത്. ഒലീവ് പബ്ലിക്കേഷനാണ് പ്രസാധകര്‍. ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സി.കെ. സുബൈര്‍, ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി പ്രഭാഷണം നടത്തി. ഡോ. എം.കെ മുനീര്‍ പുസ്തക പരിചയം നടത്തി.