
പരീക്ഷണം പൂര്‍ത്തിയാക്കാത്ത വാക്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
വിമര്‍ശനത്തിന് പിന്നില്‍ താല്പര്യങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ കോവിഡ് വാക്സിനേഷന് യജ്ഞവുമായി ബന്ധപ്പെട്ട് കോ ണ് ഗ്രസും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വാക്പോര്.
വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനും ട്വിറ്ററില്‍ നേര്‍ക്കുനേര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. രാജ്യത്ത് കോവിഡ് വാക്സിന് കുത്തിവെപ്പിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയത്. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പോലും പിന്നിടാത്ത വാക്സിന് കുത്തിവെക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്.
വാക്സിന് വിശ്വസനീയതയും ഫലപ്രാപ്തിയും ഉള്ളതാണെങ്കില്‍, ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും വാക്സിന് കുത്തിവെപ്പെടുക്കാന്‍ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് മനീഷ് തിവാരി ചോദിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സര്‍ക്കാര്‍ പ്രതിനിധികളാണ് ആദ്യം വാക്സിന് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്, നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരും ബ്രിട്ടില്‍ എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വാക്സിന് സ്വീവീകരിച്ചു കൊണ്ടാണ് രാജ്യത്തിന് മാതൃക കാണിച്ചത്. സുരക്ഷിതവും വിശ്വസനീയവുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാറിന്റെ ഒരു പ്രതിനിധി പോലും എന്തു കൊണ്ടാണ് ഇന്ത്യയില്‍ വാക്സിന് സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
‘കോവാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി ഡോക്ടര്‍മാര്‍ ആപല്‍സൂചനകളും മുന്നണറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഏത് വാക്സിന് കുത്തിവെക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.’ തിവാരി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ ഫലപ്രാപ്തിയില്‍ നേരത്തെയും മനീഷ് തിവാരി സംശയം ഉന്നയിച്ചിരുന്നു.
അതേ സമയം കോണ്‍ഗ്രസിനും മനീഷ് തിവാരിക്കും അവിശ്വാസങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതില്‍ താല്പര്യങ്ങളുണ്ട്. നിങ്ങളുടെ കണ്ണുകള്‍ തുറക്കുക, പ്രശസ്ത ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുത്തിവെപ്പെടുക്കുന്ന ചിത്രങ്ങള്‍ കാണുകയെന്നായിരുന്നു ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രതികരണം. ട്വിറ്ററിലൂടെ തന്നെ മനീഷ് തിവാരി ഇതിന് മറുപടി നല്കി. ‘ഞാന്‍ പങ്കുവെച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാണ്. സങ്കല്പ്പിച്ചെടുത്തതല്ല.
കിംവദന്തി പറഞ്ഞ് ഭയപ്പെടുത്തുകയല്ല. എന്താണ് നോര്‍വെയില്‍ സംഭവിക്കുന്നതെന്ന് നോക്കൂ. നോര്‍വേയില്‍ വാക്സിന് സ്വീകരിച്ച 23 പേരെങ്കിലും ഇതിനു ശേഷം മരിച്ചിട്ടുണ്ട്.
ഇതില്‍ 13 പേരെ പോസ്റ്റു മോര്‍ട്ടത്തിന് വിധേയമാക്കിയതില്‍ നിന്നും വാക്സിന്റെ സൈഡ് എഫക്റ്റാണ് മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് വ്യത്യസ്ത വാക്സിനാകാം. എന്നാലും വാക്സിന് ദേശീയതയ്ക്ക് പിന്നില്‍ ഒളിപ്പിക്കരുത്.’ തിവാരി പറഞ്ഞു.
വാക്സിനുകള്‍ക്ക് പിന്നിലെ ശാസ്ത്രം ദൃഢതയാര്ന്നതാണെന്ന് ഹര്‍ഷ് വര്ധന് ഇതിനോട് പ്രതികരിച്ചു. ഒരു വാക്സിന് വികസിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നമ്മുടെ ശാസ്ത്രജ്ഞര്‍ മിന്നല്‍വേഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, ഒരു പ്രവര്‍ത്തനം പോലും ഒഴിവാക്കിയിട്ടില്ല.
എല്ലാറ്റിനുമുപരിയായി സുരക്ഷയാണ് മാര്‍ഗനിര്‍ദ്ദേശ തത്വമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. താങ്കളുടെ വാക്കുകള്‍ താന്‍ വ്യക്തിപരമായി അംഗീകരിക്കുന്നുവെന്നും എന്നാല്‍, കോവാക്സിന്റെ സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ ഇത്രയധികം ഭിന്നത എന്തുകൊണ്ടാണെന്നും തിവാരി ചോദിച്ചു.
കോവാക്സിന് സ്വീകരിക്കുന്നവര്‍
സമ്മതപത്രം നല്‍കണം
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് സ്വീകരിക്കുന്നവര്‍ വാക്സിന് എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണം. പരീക്ഷണ ഘട്ടത്തില്‍ ആണ് വാക്സിന് ഉപയോഗിക്കുന്നത് എന്നതിനാലാണ് ഇതെന്ന് സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നു.
വാക്സിന് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. പൊതുതാല്പര്യം മുന്‍നിര്‍ത്തി വലിയ മുന്‍കരുതലുകളോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് കോവാക്സിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഈ അനുമതി പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, വാക്സിന്റെ കാര്യക്ഷമത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.
വാക്സിന് സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണം. വാക്സിന്റെ പാര്ശ്വഫമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വാക്സിന് ഉല്‍പ്പാദകരായ ഭാരത് ബയോടെക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ ഈ വാക്സിനുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. കോവാക്സിന് പരീക്ഷണത്തിന്റെ അവസാനഘട്ടം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനു മുന്‍പ് ഈ വാക്സിന് വിതരണം ചെയ്യുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, രണ്ടു വാക്സിനുകളും സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്്. കോവാക്സിനും കോവിഷീല്‍ഡും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാക്സിനെതിരെ തെറ്റായ വിവരങ്ങള്‍ പരത്തുന്നത് രോഗത്തേക്കാള്‍ ദോഷകരമാണെന്നും ഐ.എം.എ. പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.