വെബ് ഡെവലപ്‌മെന്റ് ഹാംഗ് ഔട്ടില്‍ ലോക റെക്കോര്‍ഡ്; രണ്ടാം തവണയും ഗിന്നസുമായി അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍

വെബ് ഡെവലപ്‌മെന്റ് ഹാംഗ് ഔട്ടില്‍ ലോക റെക്കോര്‍ഡ് നേടിയ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിനുള്ള ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി, എംഡി ഷംസുസ്സമാന്‍ തുടങ്ങിയവര്‍ക്ക് കൈമാറിയപ്പോള്‍

അജ്മാന്‍: കുട്ടികള്‍ സ്വന്തമായി കോഡ് ചെയ്ത് നിര്‍മിച്ച സ്വന്തം വെബ്‌സൈറ്റുകള്‍ തുടങ്ങി ഒരു സമയം ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത വെബ് ഡെവലപ്‌മെന്റ് ഹാംഗ് ഔട്ട് സംഘടിപ്പിച്ചതില്‍ ലോക റെക്കോര്‍ഡിട്ട് യുഎഇയിലെ ഹാബിറ്റാറ്റ് സ്‌കൂളുകള്‍ രണ്ടാം തവണയും ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തി. 2019ല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍  തൈകള്‍ വിതരണം ചെയ്തതിനായിരുന്നു സ്‌കൂള്‍ ആദ്യം ഗിന്നസ് ബുക്കിലെത്തിയത്.
ഹാബിറ്റാറ്റ് സ്‌കൂള്‍സ് ഗ്രൂപ്പിന്റെ അജ്മാനിലെ മൂന്നു സ്‌കൂളുകളായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അല്‍ജര്‍ഫ് ഹാബിറ്റാറ്റ് സ്‌കൂള്‍, അല്‍തല്ലാഹ് ഹാബിറ്റാറ്റ് സ്‌കൂള്‍ എന്നിവിടങ്ങളിലെ 4 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലെ 2,803 വിദ്യാര്‍ത്ഥികള്‍ ഈ വീഡിയോ ഹാംഗ് ഔട്ടില്‍ വിജയകരമായി പങ്കെടുത്തു. 542 ഉപയോക്താക്കളുമായി വൈപേ ജമൈക്കയില്‍ സ്ഥാപിച്ച റെക്കോര്‍ഡിനെയാണ് ഹാബിറ്റാറ്റ് സ്‌കൂള്‍ കുട്ടികള്‍ ഇപ്പോള്‍ മറി കടന്നിരിക്കുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ ഇതൊരു പുതിയ റെക്കോര്‍ഡാണ്. മിഡില്‍ ഈസ്റ്റില്‍ കോഡിംഗ് മേഖലയില്‍ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു ശ്രമം നടത്തുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് ഈ റെക്കോര്‍ഡ് സ്ഥിതീകരിച്ചത്. സൂം മീറ്റിംഗ് വഴി നടന്ന പരിപാടി 4 മണിക്കൂര്‍ സമയമെടുത്തു.

അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയത് വിശദീകരിക്കുന്നു

ഹാബിറ്റാറ്റ് സ്‌കൂളുകളില്‍ കോഡിംഗിന്റെ രംഗത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്നു വരുന്ന പ്രവത്തനങ്ങളുടെ ഫലമാണ് ഈ ഗിന്നസ് റെക്കോര്‍ഡ്. ചെറിയ ക്‌ളാസുകള്‍ മുതല്‍ കോഡിംഗ് പഠിപ്പിക്കുന്ന, ഇന്ന് വിവിധ രാജ്യങ്ങളിലായി 30 സ്‌കൂളുകള്‍ നടപ്പാക്കിയിട്ടുള്ള സൈബര്‍ സ്‌ക്വയര്‍ കരിക്കുലം പദ്ധതി 2014 ല്‍ ആദ്യം നടപ്പാക്കിയ സ്‌കൂള്‍ ഹാബിറ്റാറ്റ് ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഡിംഗും കോഡിംഗ് കഴിവുകളും പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കുന്ന ഡിജിറ്റല്‍ ഫെസ്റ്റിവലുകള്‍ സ്‌കൂള്‍ വര്‍ഷം തോറും നടത്തി വരാറുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് ബോര്‍ഡ് പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടാനും ജോലിക്ക് കൂടുതല്‍ അനുയോജ്യരാവാനും യുഎഇയിലെ ദേശീയ കോഡിംഗ് മത്സരങ്ങളില്‍ മികവ് കാട്ടാനും ഈ പരിശീലനം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സഹായിച്ചിട്ടുണ്ട്.
കോഡര്‍മാരെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയെയും പ്രോത്സാഹിപ്പിച്ച് സാങ്കേതിക നവീകരണത്തില്‍ കുതിച്ചുയരാന്‍ യുഎഇ തയാറെടുക്കുമ്പോള്‍, രാജ്യത്തിന്റെ ഈ ദൗത്യത്തിന് സംഭാവന നല്‍കുന്നത് സന്തോഷകരമായ ദൗത്യമായി ഹാബിറ്റാറ്റ് സ്‌കൂളുകള്‍ കണക്കാക്കുന്നുവെന്ന് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി പറഞ്ഞു.
”പ്രകൃതിയുടെയും സാങ്കേതിക വിദ്യയുടെയും നൂതനമായ സംയോജനമാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഹാബിറ്റാറ്റ് മോഡല്‍ എന്ന ആശയത്തിന്റെ കേന്ദ്ര ബിന്ദു. കോഡിംഗ് മേഖലയിലും ഹാബിറ്റാറ്റ് സ്‌കൂള്‍ സമൂഹത്തിന് അംഗീകാരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. അതിന് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നന്നായി അധ്വാനിച്ചിട്ടുണ്ട്. അവരുടെ നേട്ടമാണിത്” -ഹാബിറ്റാറ്റ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷംസു സമാന്‍ സി.ടി പറഞ്ഞു.
സ്‌കൂള്‍ കുട്ടികളെ കോഡിംഗ് പഠിപ്പിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ഇപ്പോള്‍ ഒട്ടനവധി സ്‌കൂളുകളും സര്‍ക്കാറുകളും മുന്നോട്ട് വരുന്നുണ്ടെങ്കിലും 2014ല്‍ ഹാബിറ്റാറ്റ് സ്‌കൂളുകള്‍ അതിലേക്ക് കടക്കുമ്പോള്‍ അങ്ങനെയായിരുന്നില്ലെന്നും വേറിട്ട വഴിയിലൂടെ നടക്കാനും പുതിയ ഒരാശയത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള സ്‌കൂള്‍ എംഡിയുടെ സന്നദ്ധതയാണ്  ഈ ഗിന്നസ് റെക്കോര്‍ഡിന്റെ ആദ്യ പടിയെന്ന് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്‌ക്വയര്‍ പ്രതിനിധി എന്‍.പി മുഹമ്മദ് ഹാരിസ് പറഞ്ഞു.
ഞങ്ങള്‍ കുട്ടികളെല്ലാം അവരുടെ ടാബുകളിലും ഫോണുകളിലും എത്ര സമയം ചെലവഴിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് സ്‌കൂളില്‍ കോഡിംഗ് പഠിപ്പിക്കാന്‍ ഒരു സ്‌കീം ഉണ്ടാക്കിയതെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും, കോഡിംഗ് പഠിച്ചു കഴിഞ്ഞാല്‍, വീഡിയോ ഗെയിമുകള്‍ കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആ വീഡിയോ ഗെയിമുകള്‍ എങ്ങനെ നിര്‍മിക്കാമെന്ന് അറിയുന്ന വിദ്യാര്‍ത്ഥികളായി മാറുന്നുവെന്നും അല്‍ജര്‍ഫ് ഹാബിറ്റാറ്റ് സ്‌കൂള്‍ 11-ാം ക്‌ളാസ് വിദ്യാര്‍ത്ഥി ബെഞ്ചമിന്‍ അഡെവാലെ അഡെഡോയിംഗ് പറഞ്ഞു.
സാങ്കേതികവിദ്യയുടെ ഉപയോക്താക്കള്‍ മാത്രമല്ല, സ്രഷ്ടാക്കള്‍ കൂടിയായി മാറുകയെന്നതാണീ സ്‌കീമിന്റെ ആശയം. ഇത് നല്ലതും വെല്ലുവിളി നിറഞ്ഞതുമായി തോന്നിയെന്നും ബെഞ്ചമിന്‍ വ്യക്തമാക്കി.
ഈ പ്രോജക്റ്റിന്റെ ഭാഗമാവുകയും ഇപ്പോള്‍ ഒരു ലോക റെക്കോര്‍ഡിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നത് തങ്ങള്‍ക്ക് എന്ത് നേടാന്‍ കഴിയുമെന്നതിനെ കുറിച്ച് ആത്മവിശ്വാസം നല്‍കിയെന്നും ഈ പ്രൊജക്റ്റില്‍ അധ്യാപകരും ഉപദേശകരും പ്രചോദനവും പിന്തുണയുമാണെന്നും സ്‌കൂളിലെ പ്രത്യേക കരിക്കുലം തന്നയാണ് അതിനേറ്റവും സഹായകരമെന്നും മയൂരി എസ്.മേനോനും മുഹമ്മദ് റാസിനും അഭിപ്രായപ്പെട്ടു.
കുഹാബിറ്റാറ്റ് ഗ്രൂപ് സിഇഒ ആദില്‍ സി.ടി, അക്കാദമിക് ഡീന്‍ വസീം യൂസഫ് ഭട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ഖുറത്ത് ഐന്‍, മറിയം നിസാര്‍, ബാല റെഡന്നുി അമ്പാടി, കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.