മിഡില്‍ ഈസ്റ്റ് ആരോഗ്യ നേതാക്കളുടെ ഫോബ്‌സ് പട്ടിക: ഇന്ത്യക്കാരില്‍ ഒന്നാമനായി ഡോ. ഷംഷീര്‍ വയലില്‍

വിപിഎസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ഷംഷീര്‍ വയലില്‍

ആരോഗ്യ രംഗത്തെ സേവനങ്ങളും സ്വാധീനവും പരിഗണിച്ചാണ് ഫോബ്‌സ് റാങ്കിംഗ്

ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വിപിഎസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉള്‍പ്പെടുത്തി ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ട പട്ടികയിലാണ് ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരനായി ഡോ. ഷംഷീര്‍ മാറിയത്.
ബിസിനസിന്റെ വലുപ്പം, വരുമാനവും ആസ്തികളും, പ്രവര്‍ത്തനങ്ങളുടെ വൈവിധ്യം, അനുഭവ സമ്പത്ത്, സ്വാധീനം, നേട്ടങ്ങള്‍ എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ്. കോവിഡ് മഹാമാരിക്കാലത്ത് മിഡില്‍ ഈസ്റ്റിലെ ആരോഗ്യ മേഖലയില്‍ നടത്തിയ നിര്‍ണായക ഇടപെടലുകളും പട്ടികയില്‍ ഡോ. ഷംഷീറിനെ മുന്‍നിരയില്‍ എത്തിച്ചു.
”അബുദാബി ആസ്ഥാനമായ ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 15 ബ്രാന്‍ഡുകളും 24 പ്രവര്‍ത്തന ആശുപത്രികളും 125ലധികം ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്”-ഫോബ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനമായ അമാനത് ഹോള്‍ഡിംഗ്‌സ് വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ ഷംഷീര്‍.
2007ല്‍ അബുദാബിയില്‍ സ്ഥാപിച്ച എല്‍എല്‍എച്ച് ഹോസ്പിറ്റലാണ് ഡോ. ഷംഷീര്‍ തുടക്കമിട്ട ആദ്യ ആശുപത്രി. 2020ല്‍ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യുഎഇയിലെ ഏറ്റവും വലിയ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മിഡില്‍ ഈസ്റ്റില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിലും ഡോ. ഷംഷീര്‍ നിര്‍ണായ പങ്കാണ് വഹിച്ചത്. ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്‌ളിനിക്കുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, ഹോം കെയര്‍, ഒക്യുപേഷണല്‍ ഹെല്‍ത്, റീടെയില്‍ ഫാര്‍മസികള്‍ തുടങ്ങി വിവിധ ബ്രാന്‍ഡുകളിലേക്ക് വിപിഎസ് ഹെല്‍ത്‌കെയറിനെ ഡോ. ഷംഷീര്‍ വികസിപ്പിച്ചു.
കോവിഡ് 19നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ ഗ്രൂപ് ഉണ്ടായിരുന്നു. വിപിഎസ് ഹെല്‍ത്‌കെയര്‍ ആശുപത്രികള്‍ 2 ദശലക്ഷത്തിലധികം പിസിആര്‍ ടെസ്റ്റുകള്‍ നടത്തുകയും അഞ്ചു ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിനുകള്‍ നല്‍കുകയും ചെയ്തു. ഇതോടൊപ്പം, യുഎഇയിലും ഒമാനിലുമായി പതിനായിരത്തിലധികം കോവിഡ് രോഗികളെ ചികിത്സിച്ചു.
സഊദി അറേബ്യ ആസ്ഥാനമായ ഡോ. സുലൈമാന്‍ അല്‍ ഹബീബ് മെഡിക്കല്‍ സര്‍വീസസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുലൈമാന്‍ അല്‍ ഹബീബാണ് ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ജോര്‍ദാനിലെ ഹിക്മ ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സെയ്ദ് ദര്‍വാസയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടി. ജി42 ഹെല്‍ത് കെയര്‍ സിഇഒ ആശിഷ് കോശി, തുംബൈ മൊയ്തീന്‍ (തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ്), ഡോ. സനൂബിയ ഷംസ് (സുലേഖ ഹെല്‍ത് കെയര്‍ ഗ്രൂപ് കോചെയര്‍പേഴ്‌സണ്‍) എന്നീ ഇന്ത്യക്കാരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
50 ആരോഗ്യ നേതാക്കളുടെ പട്ടികയില്‍ 25 പേര്‍ യുഎഇയില്‍ നിന്നാണ്. സഊദി അറേബ്യ 13, ഈജിപ്ത് 6 ഖത്തര്‍ 2, കുവൈത്ത്, അല്‍ജീറിയ, ജോര്‍ദാന്‍, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവുമാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 20 പേര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും 19 പേര്‍ ആശുപത്രികള്‍ക്കും നേതൃത്വം നല്‍കുന്നവരാണ്.