ദുബൈ: പെരുന്നാള്‍ സ്നേഹവും സൗഹാര്‍ദവുമാണെന്നും ആഘോഷങ്ങളിലൂടെ അവ പ്രചരിപ്പിക്കാന്‍ വിശ്വാസി സമൂഹം തയാറാവണമെന്നും മൗലവി അബ്ദുസ്സലാം മോങ്ങം ഉദ്ബോധിപ്പിച്ചു. ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും പ്രശ്നങ്ങളെ ആരാണ് സ്വജീവിതത്താല്‍ നേരിട്ടു കൊണ്ട് സമൂഹത്തിന് സമാധാനവും പരിഹാരമുണ്ടാക്കിക്കൊടുക്കുന്നത്, അവരാണ് ഉത്തമന്മാരെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖൂസ് അല്‍മനാര്‍ ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്കിയ ശേഷം ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
”വിശ്വാസവും സത്യസന്ധതയും നിറഞ്ഞ ജീവിതമാണ് നമ്മുടേതെങ്കില്‍ വ്യക്തികള്‍ അതിന്റെ ആത്മസത്തയിലേക്ക് ആകര്‍ഷിക്കപ്പെടും. അതിലൂടെ സമൂഹത്തിലവര് അംഗീകാരവും പദവികളും നേടും. റമദാനിലൂടെ അടുക്കും ചിട്ടയുമുള്ള ജീവിതമാണ് നാം ശീലിച്ചത്. ഹൃദയം ശുദ്ധീകരിച്ചു. ഖുര്‍ആനുമായി അടുത്തു. നിഷിദ്ധങ്ങളില്‍ നിന്നും മാറി നിന്ന് നാം മനസ്സില്‍ സൂക്ഷ്മത നേടിയെടുത്തു. ഈ സൂക്ഷ്മത ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ നാം പരിശ്രമിക്കണം. അങ്ങനെയെങ്കില്‍ ഈ റമദാന് നമുക്ക് വിജയമായി ഭവിച്ചിരിക്കുന്നുവെന്ന് കരുതാം” -അദ്ദേഹം പറഞ്ഞു.
ബന്ധങ്ങള്‍ ചേര്‍ക്കാന്‍ ഈ റമദാന് നമ്മെ പഠിപ്പിച്ചു. അത് ഇഫ്താര്‍ സംഗമങ്ങളിലൂടെ നാം നേടിയതാണ്. അത് നിലനിര്‍ത്തുക. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാം നിര്‍വഹിച്ചു. അതിലൂടെ നാം സ്വന്തമാക്കിയത് കാരുണ്യമുള്ള മനസ്സുകളാണ്. ‘റഹീം’ എന്നാണ് ഖുര്‍ആനില്‍ അല്ലാഹുവിനെ വിശേഷിപ്പിച്ചത്. ഏറ്റവും വലിയ കരുണയുള്ളവന്‍ എന്നാണ് അതിനര്‍ത്ഥം.
നമ്മുടെ രാജ്യത്ത് നടക്കുന്ന ഇരട്ട നീതിയെ കുറിച്ച് നമുക്ക് നല്ല ബോധ്യമുണ്ട്. നമുക്ക് വേണ്ടത് ആത്മാര്‍ത്ഥമായ വിശ്വാസവും കളങ്കമില്ലാത്ത പ്രവര്‍ത്തനങ്ങളുമാണ്. അങ്ങനെയെങ്കില്‍ അല്ലാഹു തന്നെ നമുക്ക് അവസരങ്ങള്‍ ഒരുക്കിത്തരും.
മതം സമാധാനവും സഹിഷ്ണതയും സഹകരണവുമാണ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. നമ്മെ വ്യത്യസ്ത ഗോത്രങ്ങളും വര്ഗങ്ങളുമാക്കിയിരിക്കുന്നത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. വിശ്വാസികള്‍ പരസ്പരം ഇഴുക്കമുള്ളവരും ഇണക്കമുള്ളവരുമാണ്. മതം ഉള്‍ക്കൊണ്ട വിശ്വാസിക്ക് മറ്റുള്ളവര്‍ക്ക് തണലായി മാറാന്‍ സാധിക്കണം. നന്മയുടെ പേരില്‍ പരസ്പരം സഹകരിക്കാനാണ് ഖുര്‍ആന്‍ നമ്മോട് പറയുന്നത്. വിഭാഗീയതയും ഭിന്നിപ്പും ആളുകളെ നമ്മില്‍ നിന്നും അകറ്റും. മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സാമുദായിക ഐക്യം അനിവാര്യമാണെന്നും അദ്ദേഹം ഉപദേശിച്ചു.
കോവിഡ് 19ന്റെ രൂക്ഷത മൂലം രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ ഈദ് ഗാഹ് നടന്നത്. വന്‍ വിശ്വാസി സഞ്ചയമാണ് ഈദ് ഗാഹിലെത്തിയത്.