യൂസഫലി ഒരുക്കിയ സ്‌നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം

പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി നിര്‍മിച്ച ബഹുനില മന്ദിരത്തിലെ ശിലാഫലകം എം.എ യൂസഫലിയും ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജനും ചേര്‍ന്ന് അനാച്ഛാദനം ചെയ്യുന്നു. ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ് അമല്‍രാജ് സമീപം

15 കോടിയിലധികം രൂപ ചെലവഴിച്ച് യൂസഫലി നിര്‍മിച്ച ബഹുനില മന്ദിരം അമ്മമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മാതൃസ്‌നേഹത്തിന്റെ  പ്രതീകമായി പുതിയ മന്ദിരം; അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിര്‍മാണം പൂര്‍ത്തിയായത് മൂന്ന് വര്‍ഷം കൊണ്ട്.

പത്തനാപുരം/ദുബൈ: ഗാന്ധിഭവനിലെ അമ്മമാര്‍ ഇനി അഗതികളല്ല. അനാഥരുമല്ല. എല്ലാവരും ഇനി എം.എ യൂസഫലി ഒരുക്കിയ സ്‌നേഹത്തണലിലെ പ്രിയപ്പെട്ടവര്‍. അമ്മമാര്‍ക്കായി സ്വന്തം സമ്പാദ്യം മാറ്റി വെച്ച് സ്‌നേഹസൗധമൊരുക്കി യൂസഫലി എന്ന മനുഷ്യ സ്‌നേഹി ഒരിക്കല്‍ കൂടി ലോകത്തിന് മാതൃകയായി.
ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി 15 കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി നിര്‍മിച്ച ബഹുനില മന്ദിരം ഇനി അമ്മമാര്‍ക്ക് സ്വന്തം. മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം. എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ സാന്നിധ്യത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന്, ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. അമ്മമാര്‍ ചേര്‍ന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വീല്‍ ചെയറിലായിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും
പുനലൂര്‍ സോമരാജനും ചേര്‍ന്ന് സമീപത്തെ മുറിയിലേക്ക് എത്തിച്ചതോടെ ഗൃഹപ്രവേശച്ചടങ്ങ് പൂര്‍ത്തിയായി.
എല്ലാ നന്മയുള്ള പ്രവര്‍ത്തനങ്ങളും ഹൃദയത്തിനുള്ളില്‍ നിന്നാണ് താന്‍ ചെയ്യുന്നതെന്നും അമ്മമാര്‍ക്കുള്ള പുതിയ മന്ദിരവും അങ്ങനെയൊന്നാണെന്നും എം.എ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. മന്ദിരത്തിലെ വൈദ്യുതിക്കും മറ്റ് മെയിന്റനന്‍സ് ജോലികള്‍ക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോ ളം രൂപ താന്‍ ഗാന്ധിഭവന് നല്‍കും. ഇത് തന്റെ മരണ ശേഷവും തുടരുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാര്‍ക്ക് വേണ്ടിയും സമാനമായ രീതിയില്‍ മന്ദിരം നിര്‍മിക്കുമെന്ന്  യൂസഫലി അറിയിച്ചു.

അന്തേവാസികളായ മാലതി, ബേബി സുജാത എന്നിവരെ എം.എ യൂസഫലിയും പുനലൂര്‍ സോമരാജനും ചേര്‍ന്ന് വീല്‍ ചെയറില്‍ മുറിയിലേക്ക് കൊണ്ടു പോകുന്നു

2019 മെയ് 4ന് ശിലാസ്ഥാപനം നടത്തി നിര്‍മാണം ആരംഭിച്ച മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അമ്മമാര്‍ക്ക് പര സഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബള്‍ സൈഡ് റെയില്‍ കിടക്കകള്‍, ഫര്‍ണിച്ചറുകള്‍, രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദ സൗകര്യങ്ങള്‍, പ്രാര്‍ത്ഥനാ മുറികള്‍, ഡൈനിംഗ് ഹാള്‍, കിടപ്പു രോഗികള്‍ക്ക് പ്രത്യേക പരിചരണ സംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്‌ളോക്കുകള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെയാണിവ. ഒരേസമയം 250 പേര്‍ക്ക് താമസിക്കാം. എം.എ യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിഭവന്‍ അഭയ കേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
2016 ഓഗസ്റ്റ് മാസം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത് മുതലാണ് അന്തേവാസികളായ അമ്മമാരെ യൂസഫലി ചേര്‍ത്ത് പിടിച്ചത്. അമ്മമാരുടെ ബുദ്ധിമുട്ടുകളും സ്ഥലപരിമിതിയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട അദ്ദേഹം അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരം നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധികാലത്തടക്കം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗാന്ധിഭവനിലെ അമ്മമാരുടെയും മറ്റ് അന്തേവാസികളുടെയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുമായി ഏഴു കോടിയിലധികം രൂപയുടെ സഹായവും യൂസഫലി നല്‍കി. ഓണത്തിനും റമദാനിലും വിഷുവിനും ക്രിസ്മസിനുമെല്ലാം ഈ കരുതല്‍ അമ്മമാരെ തേടിയെത്തി.